തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. വാക്സീൻ പണം കൊടുത്തു വാങ്ങുന്നത് സംസ്ഥാനത്തിനു ബാധ്യതയാണ്. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.
സ്വകാര്യ ആശുപത്രികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ഉടൻ വിളിച്ചു ചേർക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാർട്ടികളുമായി ആലോചിക്കും. നോമ്പുകാലത്ത് ഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കും. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതിനാല്‍ നല്ല ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
READ ALSO