നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്.
കേരളത്തിലെ നവരാത്രി ആഘോഷങ്ങളില്‍ ഏറെ പ്രധാനം അഷ്ടമി, നവമി ദശമി എന്നീ ദിവസങ്ങള്‍ക്കാണ്. അഷ്ടമി ദിവസം ഗ്രന്ഥങ്ങളും, നവമി നാളില്‍ പണിയായുധങ്ങളും ദേവിക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. ദശമി ദിനം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണമെന്നാണ് പണ്ഡിതമതം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കര്‍മ്മവും സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. കര്‍മ്മങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പുനരാരംഭിക്കുക, കുട്ടികളെ ആദ്യമായി വിദ്യ കുറിപ്പിക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ പഠനം ശക്തമാക്കുക എന്നിവയെല്ലാമാണ് വിജയദശമിയുടെ ലക്ഷ്യമായി കണക്കാക്കപ്പെടുന്നത്.
വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും നടന്നു . വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്.
വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു.
അത്യധികം ശുഭകരമായ ദിനമായതിനാൽ വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂർത്തം ആവശ്യമില്ല. വിദ്യാരംഭത്തിനു മുമ്പ് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലെ വിദ്യാരംഭ ചടങ്ങുകള്‍ പ്രശസ്തമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട്.
അയർലണ്ടിലെ ഇന്ത്യൻ എംബസി എല്ലാവർക്കും വിജയദശമി - ദസറ ആശംസകൾ നേർന്നു. #Dusshera2022 #Vijayadashami2022