ഡിസംബർ എട്ടിന് നടന്ന ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് ജനറൽ ബിപിൻ റാവത്തിനൊപ്പം ഉണ്ടായിരുന്ന 14 പേരും മരിച്ചു. സംഭവസ്ഥലത്തെ തെളിവുകൾ ശേഖരിച്ചശേഷം ഡിസംബർ 26 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.
ഹെലികോപ്റ്റർ അപകടംനടന്ന നഞ്ചപ്പഛത്രത്തിൽ എത്തി തമിഴ്നാട് ഗവർണർ ആർ.എൻ. രവി അഞ്ജലി അർപ്പിച്ചു. അപകടസമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരോടും അദ്ദേഹം സംസാരിച്ചു. കുടുംബസമേതം വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തിയത്. ചടങ്ങുകൾക്കുശേഷം ഗവർണർ ഊട്ടി രാജ്ഭവനിലേക്ക് പോയി.
ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് സ്മൃതികുടീരം നിർമിക്കാനുള്ള പ്രാരംഭജോലികൾ തുടങ്ങി. കൂനൂർ കാട്ടേരി പാർക്കിനരികിലുള്ള നഞ്ചപ്പഛത്രത്തിലാണ് മദ്രാസ് റെജിമെന്റ് സെന്റർ (എം.ആർ.സി.) ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തിയത്.
അപകടം നടന്ന മേഖലയിലെ ജനങ്ങളും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പട്ടാളത്തിനും കത്ത് നൽകിയിരുന്നു. അപകടംനടന്ന സ്ഥലത്തിനുചുറ്റും സർക്കാർ എസ്റ്റേറ്റ്, വനംവകുപ്പ് തുടങ്ങിയവയുടെ സ്ഥലമാണ് എന്നതിനാൽ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇതുവഴി പോകുന്ന യാത്രക്കാർ വാഹനം നിർത്തി നഞ്ചപ്പഛത്രം മലകയറി അഞ്ജലി അർപ്പിച്ചാണ് മടങ്ങുന്നത്.