സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.
അദ്ദേഹത്തിന് 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിനിമ, നാടകം, ലളിതസംഗീതം, ഭക്തിഗാനം തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം അവിസ്മരണീയമായ ഗാനങ്ങൾ അദ്ദേഹം തീർത്തു. സംഗീത സംവിധാനം പോലെ ഗാനരചനയും ഒരുപോലെ വഴങ്ങിയ അദ്ദേഹം വിവിധ മേഖലകളിലായി ആയിരത്തിയഞ്ഞൂരിൽപ്പരം ഗാനങ്ങൾ ചിട്ടപ്പെടുത്തി. ഒടുവിൽ രണ്ട് സിനിമകളുടെ സംവിധായകനുമായി.
1949ൽ ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും മകനായി ജനിച്ചു. ആദ്യ സിനിമ ജീസസിലെ ഓശാന...ഓശാന..കർത്താവിനോശാനാ..മിശിഹാ എന്ന ഗാനം അദ്ദേഹത്തെ പൊടുന്നനെ ശ്രദ്ധേയനാക്കി. പിന്നീട് യേശുദാസ് സ്ഥാപിച്ച തരംഗിണി സ്റ്റുഡിയോയിൽ അദ്ദേഹം അവിസ്മരണീയമായ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തി. അതിൽ സ്വാമി സംഗീതം ആലപിക്കും താപസ ഗായനകനല്ലോ ഞാൻ എന്ന അയ്യപ്പഭക്തിഗാനത്തിന് വലിയ സ്വീകരണം ലഭിച്ചു.
അദ്ദേഹത്തിൻറെ പറയൂ നിൻ ഗാനത്തിൻ നുകരാത്ത തേനിൻറെ, എന്ന ലളിതസംഗീതവും പ്രശസ്തമാണ്. എല്ലാ ദുഃഖവും തീർത്തുതരൂ എൻറയ്യാ, എൻ മനം പൊന്നമ്പലം..., കന്നിമല..പൊന്നുമല., മകര സംക്രമ ദീപം കാണാൻ തുടങ്ങിയ അയ്യപ്പ ഭക്തിഗാനങ്ങളും മരണമില്ലാത്ത അയ്യപ്പഭക്തിഗാനങ്ങളാണ്. ക്ലാസിക്കൽ നർത്തകിയും അധ്യാപികയുമായ ബി. രാജശ്രീയാണ് ഭാര്യ.