ന്യൂഡൽഹി: കർഷകർക്ക് പന്ത്രണ്ടക്കമുള്ള സവിശേഷ നമ്പറും തിരിച്ചറിയൽ രേഖയും നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതി സേവനങ്ങളെല്ലാം സുഗമമായി ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
11 സംസ്ഥാനങ്ങളിലെ വിവരശേഖരണം പൂർത്തിയായിക്കഴിഞ്ഞു.
ഇതിനായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലെ വിവരശേഖരണം പൂർത്തിയായി. കേരളം, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലേത് വരും മാസങ്ങളിൽ പൂർത്തിയാവും.
കർഷകർക്കുള്ള പദ്ധതികൾ, വായ്പസൗകര്യം തുടങ്ങിയവയെല്ലാം തടസ്സമില്ലാതെ ലഭ്യമാക്കും. സംഭരണ നടപടികൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇത് സഹായകമാവും. ഇതുവഴി രാജ്യത്തെ എട്ടുകോടി കർഷകരുടെ വിവരശേഖരം പൂർത്തിയായാൽ സവിശേഷ തിരിച്ചറിയൽസംഖ്യ നടപ്പാക്കും.
പി.എം.-കിസാൻ, സോയിൽ ഹെൽത്ത് കാർഡ്, ഫസൽ ബീമ യോജന തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങളെല്ലാം നിലവിൽ സംസ്ഥാനങ്ങളിലെ ഭൂരേഖകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പി.എം. കിസാൻപോലുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി കർഷകരുടെ വിവരശേഖരണവും ലക്ഷ്യമിടുന്നതായി മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിവേക് അഗർവാൾ വ്യക്തമാക്കി.