28 വർഷങ്ങൾക്കു ശേഷം അർജൻ്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയിരിക്കുകയാണ്. അതും ചിരവൈരികളായ ബ്രസീലിനെ, അവരുടെ നാട്ടിൽ, അവരുടെ അഭിമാനത്തിനു വിലയിടുന്ന മാരക്കാനയിൽ. ഫൈനൽ തൂക്കിനോക്കുമ്പോൾ അർജൻ്റീനയുടെ ജയത്തിനു പിന്നിലെ ചാലകശക്തികൾ ഡി മരിയയും എമി മാർട്ടിനസും ഡി പോളുമാണ്. എന്നാൽ, ചിത്രത്തിൽ നിന്ന് ഒരിക്കലും മായ്ച്ചുകളയാനാവാത്ത മറ്റൊരു പേരുണ്ട്. ലയണൽ ആന്ദ്രേസ് മെസി.
2016ൽ ഇതുപോലൊരു കോപ്പ ഫൈനലിൽ പരാജയപ്പെട്ട്, കരഞ്ഞുതളർന്ന് വൈകാരികമായി വിരമിക്കൽ പ്രഖ്യാപിച്ച ഒരു ഭൂതകാലമുണ്ട് മെസിക്ക്. ആ വിരമിക്കലിൻ്റെ അതിവൈകാരികത പോലും പരിഗണിക്കാതെ അദ്ദേഹം പലതവണ ക്രൂരമായി പരിഹസിക്കപ്പെട്ടിട്ടുണ്ട്. 5 വർഷങ്ങൾക്കിപ്പുറം അതേ മെസി കോപ്പ നേടി തല ഉയർത്തിനിൽക്കുമ്പോൾ തിരുത്തപ്പെടുന്നത് ചില റെക്കോർഡുകൾ കൂടിയാണ്.
അഞ്ച് തവണയാണ് മെസിയുടെ അളന്നുമുറിച്ച പാസുകൾ സഹതാരങ്ങളിലെത്തി അതിൽ നിന്ന് ഗോളുകൾ പിറന്നത്. മുൻപ് ഒരു കോപ്പയിലും ഇത്രയധികം അസിസ്റ്റുകൾ നേടിയ ഒരു താരം ഉണ്ടായിട്ടില്ല. 4 വട്ടം മെസി തന്നെ എതിരാളികളുടെ ഗോൾ വലയം ഭേദിച്ചു. ഈ കണക്കിൽ കൊളംബിയയുടെ ലൂയിസ് ദിയാസിനൊപ്പം ഒന്നാമതാണ് മെസി. ഈ കോപ്പയിലെ മികച്ച താരം മറ്റാരുമല്ല. ബ്രസീലിൻ്റെ നെയ്മർക്കൊപ്പമാണ് മെസി ഈ പുരസ്കാരം പങ്കിട്ടത്. ഒപ്പം ഗോൾഡൻ ബൂട്ട് പുരസ്കാരവും മെസിക്ക് തന്നെ.
വളരെ നിശബ്ദനായി കളി മെനയുകയും ബഹളമൊന്നുമില്ലാതെ തൻ്റെ ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന മെസിയിൽ നിന്ന് വലിയ ഒരു മാറ്റം ഇക്കുറി കണ്ടു. മെസി വോക്കലായിരുന്നു. ടീമിനെ ഉത്തേജിപ്പിക്കാൻ മുന്നിലുണ്ടായിരുന്നു. സെമിയിൽ, കൊളംബിയെക്കെതിരായ ഷൂട്ടൗട്ടിലൊക്കെ മെസിയിലെ അഗ്രഷൻ മറനീക്കി പുറത്തുവന്നു. ‘ഇപ്പോ നീ ഡാൻസ് ചെയ്യടാ’ എന്ന് യെറി മിനയോട് പറഞ്ഞത് തന്നെയായിരുന്നു മെസിയിലെ മാറ്റം പൂർണമാക്കിയത്. വികാരങ്ങൾ പിടിച്ചുനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ വൈകാരികമായും ആധിപത്യം നേടിയ മെസിയെ ആണ് ഇക്കുറി കോപ്പ കണ്ടത്.