ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.
ഗാസയിൽ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങൾക്കെതിരെ ഖത്തർ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേൽ നടപടിയെ ശക്തമായാണ് ഖത്തർ അപലപിച്ചിരുന്നു. സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമവായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ സംഘർഷമാണു പശ്ചിമേഷ്യയിൽ നടന്നത്. ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ ആരംഭിച്ച സംഘർഷമാണ് രൂക്ഷമായത്. ഇസ്രയേലിൽ നിരവധി മലയാളികൾ താമസിക്കുന്ന അഷ്‌കലോൺ നഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് അടിമാലി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. ടെൽ അവീവിനു നേരെയും റോക്കറ്റാക്രമണമുണ്ടായി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി.