മാനസിക പിരിമുറുക്കം മൂലം ലോക്ഡൗൺ തുടങ്ങിയശേഷം കേരളത്തിൽ 173 കുട്ടികൾ ജീവനൊടുക്കിയെന്നു സർക്കാർ സമിതിയുടെ റിപ്പോർട്ട്.
മാർച്ച് 23 മുതൽ ലോക്ഡൗൺ തുടങ്ങിയ ഈ മാസം വരെയുള്ള കണക്കുകളാണ് അടിസ്ഥാനം. പാലക്കാട്, തിരുവനന്തപുരം, മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ ആത്മഹത്യകൾ നടന്നത്. ജീവനൊടുക്കിയ കുട്ടികളിൽ ഭൂരിഭാഗവും പഠനത്തിൽ മികവു പുലർത്തിയിരുന്നവരായിരുന്നു.
ഭൂരിഭാഗം ആത്മഹത്യകൾക്കും പിന്നിൽ മാനസിക പിരിമുറുക്കമാണു എന്നതാണു കണ്ടെത്തൽ. ഫയർഫോഴ്സ് മേധാവി ആർ.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതിയാണു കുട്ടികൾക്കിടയിലെ ആത്മഹത്യ സംബന്ധിച്ചു പഠിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയത്.നിരാശ, ഒറ്റപ്പെടൽ, കുടുംബവഴക്കുകൾ, മൊബൈൽ- ഇന്റർനെറ്റ് അമിതോപയോഗം, പ്രണയപരാജയം, രക്ഷിതാക്കളുടെ ശകാരം തുടങ്ങിയവയാണു മറ്റു കാരണങ്ങൾ. കാരണം കണ്ടെത്താനാവാത്ത 41 കേസുകളുണ്ട്. 10നും 18നും ഇടയിൽ പ്രായമുള്ളവരിലാണ് ആത്മഹത്യാപ്രവണത വർധിച്ചത്.
രക്ഷിതാക്കൾ വഴക്കുപറഞ്ഞതിലുള്ള മനോവിഷമം മൂലം ജീവനൊടുക്കിയവരിൽ കൂടുതലും ആൺകുട്ടികളാണ്. പരീക്ഷയിൽ പരാജയപ്പെടുമോ എന്ന ഭയം, ലൈംഗികാതിക്രമങ്ങൾ എന്നിവയാണു പെൺകുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമാകുന്നത്. 41% ഹയർ സെക്കൻഡറി വിദ്യാർഥികളാണ്.
മനസ്സ് തളരുമ്പോൾ വിളിക്കാം : 94979 00200
∙ചിരി ഹെൽപ്‌ലൈൻ. പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്‌ലൈൻ വഴി മാനസികസംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കു ടെലി കൗൺസലിങ്ങുമായി ഇതുവരെ കൈകാര്യം ചെയ്തത് 6000ലേറെ പരാതികൾ. സ്കൂൾ കൗൺസിലർമാർ, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ,സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, തുടങ്ങിയവരുടെ നേതൃത്വത്തിലാണു കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദേശം നൽകുന്നത്. 94979 00200
∙സ്കൂൾ കൗൺസിലർമാർ മുഖേന 3.95 ലക്ഷം കുട്ടികൾക്ക് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി ഫോൺ വഴി കൗൺസലിങ് നൽകി. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും
ദിശ ടോൾ ഫ്രീ നമ്പർ–1056