തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്കകൾ ഉയരുന്നു. വെള്ളിയാഴ്ച 1983 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് രണ്ടായിരത്തിനരികെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 15ന് മരണമടഞ്ഞ ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദന് (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന് (78), ഓഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), <br> <br> ഓഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), ഓഗസ്റ്റ് 16ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം-14, മലപ്പുറം-6, തൃശൂര്‍-5, എറണാകുളം-4, കോഴിക്കോട്-2, വയനാട്-2, ആലപ്പുഴ-1, പാലക്കാട്-1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളത്തത് 7 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കണ്ണൂരിൽ ഒരു ഡിഎസ്സി ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,247 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 15,140 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,49,071 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,58,528 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
വനംവകുപ്പ് കസ്റ്റഡിയില്‍ ചിറ്റാറിലെ കര്ഷകന് പി.പി. മത്തായി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം. സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിറകേ, ഹൈക്കോടതിയും വിധി പ്രസ്താവിച്ചു. കേസില്‍ ആരേയും പ്രതിയാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ ചോദ്യവും നടപടികളും. മത്തായിയുടെ മൃതദേഹം മറവു ചെയ്യാതെ കുടുംബാംഗങ്ങള്‍ സമരത്തിലാണ്. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് മൃതദേഹം ഇന്നുതന്നെ സംസ്കരിക്കും.
പാലാരിവട്ടം പാലം പൊളിക്കാനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാലത്തില്‍ തല്‍സ്ഥിതി തുടരണമെന്നു നിര്‍ദേശിച്ച് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഒരു വര്‍ഷമായി പാലാരിവട്ടം പാലം അടച്ചിട്ടിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ വിദേശ സഹായം ലഭിച്ചതിന്റെ വിശദാംശങ്ങള്‍ തരണമെന്ന് കേന്ദ്രസര്‍ക്കാര്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തിലെ റെഡ് ക്രസന്റ് സഹായവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.
മദ്യവില്പനയുടെ സമയം നീട്ടണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു മണിക്കൂര്‍ വരെ സമയം നീട്ടണമെന്നാണ് ശുപാര്‍ശ. ഇപ്പോള്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വില്പന സമയം. വൈകുന്നേരം ഏഴു വരെ വില്പന അനുവദിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എംഎല്‍എമാര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. ലൈഫ് പദ്ധതിയിലെ നേട്ടങ്ങള്‍ വിശദീകരിക്കണം. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും സി.പി.എം നിര്‍ദേശം. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ കേസിലും സ്വപ്നയ്ക്കു ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വലിയൊരു ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്നു കുറ്റസമ്മത മൊഴിയുണ്ടെന്നും കോടതി. എന്‍ഐഎ രജിസ്റ്റര്‍ചെയ്ത കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 18 വരെ നീട്ടി. കോവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ എടുക്കൂവെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. പാലാ കോടതി വളപ്പില്‍ എംഎസിടി ജഡ്ജിയുടേതടക്കം രണ്ടു കാറുകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിത്തകര്‍ത്തു. തൃശൂര്‍ ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ വേലൂര്‍ കോടശേരിയില്‍ വീരപ്പന് സനീഷിനെ മറ്റൊരു ഗുണ്ട വെട്ടിക്കൊന്നു. മദ്യപിച്ചുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇസ്മയിലിനെ പോലീസ് പിടികൂടി. പീഡനക്കേസില്‍ പട്ടയം ക്വാറി സമര നേതാവായ ടൂര്‍ ഓപറേറ്റര്‍ അറസ്റ്റിലായി. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങല്‍ (35) ആണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്ന എംബിഎക്കാരിയെ ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി മയക്കി പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്നുമാണ് കേസ്. വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന് പറയുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടത്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നത്. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. ചെന്നിത്തല പറഞ്ഞു. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറിയില്‍നിന്നു മൂന്നര കിലോ സ്വര്‍ണം കൊള്ളയടിച്ചു. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. പിന്‍വശത്തെ ഭിത്തി തുരന്നാണ് കവര്‍ച്ചാസംഘം അകത്തുകടന്നത്. കോവിഡ് 19 പരിശോധനയ്ക്ക് ഉമിനീരോ വായ് കഴുകിയ വെള്ളമോ ഉപയോഗിച്ചാലും മതിയെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരം. തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നും സ്രവം ശേഖരിക്കേണ്ടതില്ലെന്നാണു റിപ്പോര്‍ട്ട്. ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റിനെ ആധാരമാക്കിയാണ് മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുകയെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്. ജഡ്ജിമാരെ വിമര്‍ശിച്ചുകൊണ്ടുളള ട്വീറ്റുകളില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മാപ്പുപറഞ്ഞാല്‍ അത് തന്നെ അത്ഭുതപ്പെടുത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഭോപ്പാലിലെ 20 ഇടങ്ങളിലായി 150 ആദായ നികുതി ഉദ്യോഗസ്ഥരാണ് പരിശോധന ആരംഭിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രവര്‍ത്തകരായി ചമഞ്ഞാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയത്. പെന്ഷന് മൗലികാവകാശമാണെന്നും വെട്ടിക്കുറയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ബോംബെ ഹൈക്കോടതി. നാഗ്പുര്‍ സ്വദേശിയായ നൈനി ഗോപാല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. 1994 ഒക്ടോബറില്‍ ജോലിയില്‍നിന്ന് വിരമിച്ച തന്റെ പെന്‍ഷനില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രലൈസ്ഡ് പെന്ഷന് പ്രോസസിങ് സെന്റര്‍ മാസംതോറും 11,400 രൂപ വീതമെന്ന തോതില്‍ 3,69,035 രൂപ തിരികെ പിടിച്ചതു ചോദ്യം ചെയ്താണ് നൈനി ഗോപാല്‍ കോടതിയെ സമീപിച്ചത്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസായിരിക്കെ അധികാരം ദുരുപയോഗിച്ചെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു 2018 ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ അഗ്നിബാധയില്‍ ഒമ്പതു പേര് കെട്ടിടത്തില്‍ കുടുങ്ങി. തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് അഗ്നിബാധ. വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് ഷെങ്കണ്‍ രാഷ്ട്രങ്ങള്‍ പുനരാരംഭിച്ചു. അഞ്ചു മാസത്തിനു ശേഷമാണ് വിസ അപേക്ഷകള്‍ പരിഗണിക്കുന്നത്. 26 യൂറോപ്യൻ രാജ്യങ്ങളാണ് ഷെങ്കണ്‍ രാഷ്ട്രങ്ങളിൽ ഉൾപ്പെടുന്നത്. പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിംഗ്. തുടര്‍ച്ചയായ 13 ദിവസവും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടു രംഗത്ത് വന്‍തരംഗമായി മാറിയ യു.പി.ഐ., റുപ്പേ കാര്‍ഡ് സേവനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്കരിച്ച് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേമെന്റ്സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍.) എന്ന കമ്പനിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. പുതിയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റിതേഷ് ശുക്ലയെ നിയമിച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിനാന്‍സിന്റെ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ നികുതിക്ക് ശേഷമുളള സംയോജിത ലാഭം 52 ശതമാനം വര്‍ധിച്ച് 858 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 563 കോടി രൂപയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 46,501 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 40,228 കോടി രൂപയായിരുന്നു. രജനികാന്ത് നായകനായി എ ആര് മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാറിലാണ് മലയാളി നടി നിവേത തോമസ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന സിനിമയിലും നിവേത പ്രധാന സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നു. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും നിവേത തോമസ് അഭിനയിക്കുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും നിവേതയ്ക്ക്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് നാഗേഷ് കുക്കുനൂറിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. തെലുങ്കിനൊപ്പം മലയാളം, തമിഴ് ഭാഷകളിലുമെത്തുന്ന ചിത്രത്തിന്റെ പേര് 'ഗുഡ് ലക്ക് സഖി' എന്നാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കീര്‍ത്തു സുരേഷ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ നെക്സോണ്‍ ഇവി ആയിരം യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി. ടാറ്റയുടെ പൂനെയിലെ പ്ലാന്റില്‍ നിന്നാണ് ആയിരം തികയുന്ന നിര്‍മാണം പൂര്‍ത്തിയാക്കിയത്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളില്‍ 1000 വാഹനങ്ങള്‍ എത്തിച്ച് ഈ ശ്രേണിയുടെ മേധാവിത്വം ടാറ്റ നെക്സോണ്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. മൂന്ന് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 13.99 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥപറയുകയാണ് കെ.ജെ. ബേബി ഗുഡ്ബൈ മലബാറിലൂടെ. ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് കഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹ്യരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. 'ഗുഡ് ബൈ മലബാര്‍'. കെ.ജെ. ബേബി. ഡിസി ബുക്സ്. വില 237 രൂപ.
രാത്രി 'ആക്ടീവ്' ആകുന്ന ആളുകള്‍ക്ക് ചില ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രിയില്‍ സജീവമായിരിക്കുന്നവരില്‍ ക്രിയാത്മകത കൂടുതലായിരിക്കുമെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. മിലാനിലെ 'കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ദ സേക്രഡ് ഹാര്‍ട്ടി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. തലച്ചോറിന്റെ ക്രിയാത്മകതയ്ക്കുള്ള കഴിവിനെ പരിശോധിക്കുന്ന ടാസ്കുകള് ആളുകളെക്കൊണ്ട് ചെയ്യിച്ച് നോക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്കെത്തിയത്. രാത്രിയില്‍ വൈകിയും ഉറങ്ങാതിരിക്കുന്നവര്‍ മാനസികമായി കൂടുതല്‍ 'അലര്‍ട്ട്' ആയിരിക്കുമത്രേ. ബെല്‍ജിയത്തിലെ 'ലീഗ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. രാത്രിയില്‍ ദീര്‍ഘനേരം 'ആക്ടീവ്' ആയിരിക്കുന്നവര്‍ സമാന മനസ്കരുമായി ഏറെ അടുപ്പത്തിലായിരിക്കുമെന്നും ഇത് വ്യക്തിത്വ വികസനത്തെ അനുകൂലമായി സ്വാധീനിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഡിജിറ്റല്‍ യുഗത്തില്‍ ഇന്റര്‍നെറ്റാണ് ഇതിന് ഏറെ സഹായിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സമാനമനസ്കരെ കണ്ടെത്താനും ബന്ധം നിലനിര്‍ത്താനും ഇവര്‍ക്കാകുന്നു. ചെറിയ കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തില്‍ രാത്രി 'ആക്ടീവ്' ആയി പരിചയിച്ച ആളുകള്‍ക്ക് പ്രത്യേക പ്രാവീണ്യമാകുമത്രേ. രാത്രി 'ആക്ടീവ്' ആയിരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തങ്ങളുടെ ഹോബികള്‍ക്ക് ധാരാളം സമയം ലഭിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിച്ചേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.86, പൗണ്ട് - 99.07, യൂറോ - 88.65, സ്വിസ് ഫ്രാങ്ക് - 82.41, ഓസ്ട്രേലിയന്‍ ഡോളര്‍ - 53.85, ബഹറിന്‍ ദിനാര്‍ - 198.57, കുവൈത്ത് ദിനാര്‍ -244.94, ഒമാനി റിയാല്‍ - 194.41, സൗദി റിയാല്‍ - 19.96, യു.എ.ഇ ദിര്‍ഹം - 20.38, ഖത്തര്‍ റിയാല്‍ - 20.56, കനേഡിയന്‍ ഡോളര്‍ - 56.80.