പ്രഭാത വാർത്തകൾ | കേരളം

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോടു യോജിക്കാതെ കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ച് പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ഇന്നു നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഐഎ നാലര മണിക്കൂര്‍ ചോദ്യം ചെയ്തു. പേരൂര്‍ക്കട പോലീസ് ക്ലബ്ബിലായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്. അദ്ദേഹത്തെ രാത്രി കാറില്‍ തിരികെ വീട്ടിലെത്തിച്ചു.

കേരളത്തില്‍ ഇന്നലെ 1,078 പേര്‍ക്കു കൂടി കോവിഡ് 19. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് രോഗികള്‍ പതിനായിരത്തിലേക്ക്. 9,458 പേരാണു ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. 1,58,117 പേര്‍ നിരീക്ഷണത്തിലുണ്ട്. 9,354 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്നലെ 432 പേര്‍ രോഗമുക്തി നേടി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.

കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചവര്‍: കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60).

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള വിവരം:  തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശ്ശൂര്‍-83, ആലപ്പുഴ-82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി-63, കണ്ണൂര്‍-51, പാലക്കാട്-51, കാസര്‍കോട്-47, പത്തനംതിട്ട-27, വയനാട്-10.

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. കഴിഞ്ഞ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം 29 ന് ആരംഭിക്കും. ഓണ്‍ലൈനായി ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വന്തമായി നല്‍കാന്‍ കഴിയാത്തവര്‍ക്കു തൊട്ടടുത്ത സ്‌കൂളില്‍ സഹായം ലഭിക്കും.

ബലി പെരുന്നാളിന് പൊതു സ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ച് പള്ളികളില്‍ പരമാവധി 100 പേര്‍ക്കു നമസ്‌കാരത്തില്‍ പങ്കെടുക്കാം. ഇതുസംബന്ധിച്ച് മുസ്ലീം മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനു സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമെ സന്നദ്ധപ്രവര്‍ത്തകരും കോവിഡ് ബ്രിഗേഡില്‍ ഉണ്ടാകും. കരാര്‍ ജീവനക്കാരേയും ഉള്‍പെടുത്തും. ഇവര്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.  

ജലജീവന്‍ മിഷന്‍ വഴി ഈ വര്‍ഷം 21 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ 67,40,000 ഗ്രാമീണ വീടുകളില്‍ 18,30,000 വീടുകളില്‍ ശുദ്ധജല കണക്ഷനുണ്ട്. ബാക്കിയുളള 49,11,000 വീടുകളില്‍ 2024 നു മുമ്പായി  കുടിവെള്ള കണക്ഷന്‍ നല്‍കും.

മല്‍സ്യവില്‍പനയ്ക്കു ജില്ലാന്തര യാത്ര നിരോധിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മല്‍സ്യ വാഹനങ്ങള്‍ക്കു നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗത്തിലാണ് ഈ നിര്‍ദേശം.

പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലാണോ ഐഎഎസ് ഉദ്യോഗസ്ഥനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.  പിണറായിയുടെ നെതര്‍ലന്‍ഡ്സ് യാത്രയ്ക്കു സഹായം ചെയ്ത വിദേശ കമ്പനിക്കു റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ നീക്കം നടന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫേസ്ബുക്കില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 755 പേര്‍കൂടി മരിച്ചു. 48,446 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 30,645 ആയി. 12,88,130 പേര്‍ രോഗബാധിതരായി. 4.39 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 8.17 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 298 പേര്‍കൂടി മരിക്കുകയും 9,895 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.40 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. തമിഴ്‌നാട്ടില്‍ 88 പേര്‍കൂടി മരിച്ചു. 6,472 പേര്‍കൂടി രോഗികളായി. 52,939 പേരാണു ചികില്‍സയിലുള്ളത്. കര്‍ണാടകത്തില്‍ 5,030 പേരും ആന്ധ്രപ്രദേശില്‍ 7,998 പേരും പുതുതായി രോഗികളായി.

ജാര്‍ക്കണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ലക്ഷം രൂപ പിഴ. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചാണ് ഇത്രയും ഭീമമായ ശിക്ഷ.

ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് പഞ്ചാബില്‍ അയ്യായിരം രൂപ പിഴ. സാമൂഹ്യ അകലം ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ ഉടമകളും അയ്യായിരം രൂപ പിഴ ഒടുക്കേണ്ടിവരും. സാമൂഹ്യ അകലം ഉറപ്പാക്കാതെ കൂട്ടംകൂടുന്നവര്‍ക്കു 10,000 രൂപ പിഴ.

ഐ.ഐ.ടികള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ഇതോടെ എന്‍.ഐ.ടി ഉള്‍പ്പടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ ഇളവുവരും.

ഇന്ത്യന്‍ സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് ഉയര്‍ന്ന പദവികളിലേക്കു സ്ഥാനക്കയറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീംകോടതി ഉത്തരവു വന്ന് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ പത്ത് സ്ട്രീമുകളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ്  വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കുന്നതായാണു വിജ്ഞാപനം.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കാണാതായ മുപ്പതു കോവിഡ് രോഗികളെ കണ്ടെത്താന്‍ പോലീസും. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചത്.

വോഡഫോണ്‍ ഐഡിയക്ക് 833 കോടി നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിനെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്ളിപ്കാര്‍ട്ടിന്റെ നീക്കം. അടുത്തമാസത്തോടെ മൊത്തവ്യാപരം തുടങ്ങും. പലചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഉണ്ടാകും. ഫ്ളിപ്കാര്‍ട്ടിലെ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല.

ഫ്രാന്‍സില്‍നിന്ന് ഹാമര്‍ മിസൈലുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഇന്ത്യ നടപടികള്‍ തുടങ്ങി. 60-70 കിലോമീറ്റര്‍ പരിധിയില്‍ ആക്രണം നടത്താന്‍ കഴിവുള്ള ഹാമര്‍ മിസൈലുകളാണു വാങ്ങുന്നത്. നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയ്ക്ക് അധികാരം നല്‍കി.

ലോകത്ത് കോവിഡ് 19 ബാധിച്ച് ഇന്നലെ 6,237 പേര്‍കൂടി മരിച്ചു. 2,73,443 പേര്‍കൂടി രോഗികളായി. ഇതുവരെ 6,35,594 പേരാണു മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1.56 കോടിയാണ്. ബ്രസീലില്‍ 1,317 പേരും അമേരിക്കയില്‍ 1,111 പേരും മെക്‌സിക്കോയില്‍ 790 പേരും ഇന്നലെ മരിച്ചു. അമേരിക്കയില്‍ ഇതുവരെ മരിച്ചത് 1.47 ലക്ഷം പേരാണ്. ബ്രസീലില്‍ 84,082 പേരും.

2018 ഏഷ്യന്‍ ഗെയിംസില്‍ 4 x 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്റൈന്‍ റിലേ ടീമിലെ താരം കെമി അഡേകോയ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് ഇന്ത്യയുടെ വെള്ളി സ്വര്‍ണമായി ഉയര്‍ത്തപ്പെട്ടത്. മുഹമ്മദ് അനസ്, എം.ആര്‍ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യാ രാജീവ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ റിലേ ടീം. കെമി സ്വര്‍ണം നേടിയ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്തായിരുന്ന മലയാളി താരം അനു രാഘവന് വെങ്കലം ലഭിക്കും. അനു രാഘവന് ഏഷ്യന്‍ മെഡലിനുള്ള അവസരമൊരുങ്ങി. കെമിക്ക് നാലു വര്‍ഷത്തെ വിലക്കും പ്രഖ്യാപിച്ചു.

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂണ്‍ മാസത്തില്‍ 83.5 ശതമാനം ഇടിഞ്ഞതായി കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 1.98 ദശലക്ഷം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായത്. മെയ് മാസത്തില്‍ മൂന്ന് ലക്ഷം പേരോളം വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ഗോ എയറിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വലിയ ഇടിവ്. 93 ശതമാനമാണ് ഇടിവ്. ഒരു ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഗോ എയറില്‍ ജൂണ്‍ മാസത്തില്‍ യാത്ര ചെയ്തത്.

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 48 ശതമാനം ഇടിവ് 2020 ന്റെ രണ്ടാം പാദത്തില്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 ഭീഷണിയില്‍ രാജ്യം ലോക്ക് ഡൌണ്‍ അടക്കമുള്ള പ്രതിസന്ധികളാണ് ഈ വില്‍പ്പന ഇടിവിന് കാരണമായത് എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം കാനലൈസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഏറ്റവും നഷ്ടം സംഭവിച്ച ബ്രാന്‍ഡ് ഷവോമിയാണ്. 30.9 ശതമാനം.

സൂര്യ ആരാധകര്‍ക്ക് സമ്മാനവുമായി സംവിധായകന്‍ വെട്രിമാരന്‍. താരം നാല്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ വെട്രിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. 'വാടിവാസല്‍' എന്ന് പേരിട്ട ചിത്രത്തില്‍ വേറിട്ട ലുക്കിലാണ് സൂര്യ എത്തുന്നത്. കലിപ്പ് ലുക്കിലുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂര്യയുടെ ക്യാരക്ടര്‍ ഡിസൈനാണിത്. ജല്ലിക്കെട്ടിന് എതിരെ സംസാരിക്കുന്ന ചിത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.  കൊതുകുകളെ തുരത്താന്‍ എടുക്കുന്ന പല മുന്‍കരുതലുകളും ആസ്ത്മ- അലര്‍ജി രോഗികള്‍ക്ക് രോഗം കടുക്കാനിടയാക്കാം. പരിസരങ്ങളിലെ ചപ്പുചവറുകള്‍ കൂട്ടി പുകയിടുക, സാമ്പ്രാണി പുകയ്ക്കുക, കിടപ്പുമുറിയില്‍ കത്തിക്കുന്ന കൊതുകുതിരി എന്നിവയെല്ലാം രോഗികള്‍ക്ക് വളരെ അധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത്തരം പുക ശ്വസിക്കുമ്പോള്‍ ചുമ, വലിവ്, ശ്വാസതടസ്സം എന്നിവ ആസ്ത്മ രോഗികളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആസ്തമ രോഗികള്‍ കൊതുകിനെ  തുരത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ വളരെ അധികം ജാഗ്രത പാലിക്കണം. പുകയിടുന്ന പരിസരത്ത് പോകാതിരിക്കുക,   മുറിയില്‍ രാസവസ്തുക്കള്‍ പുകയ്ക്കുന്നതിന് പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാന്‍ ഇലക്ട്രിക് ബാറ്റുപയോഗിക്കുക തുടങ്ങിയവയാണ് ആസ്ത്മയും അലര്‍ജിയുമുള്ള രോഗികള്‍ക്ക് സുരക്ഷിതം.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...