കോവിഡ് (Covid) പശ്ചാത്തലത്തിൽ ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ഹൈക്കോടതിയിൽ മൂന്ന് ജഡ്ജിമാർക്ക് കോവിഡ് ബാധിച്ചതിനേത്തുടർന്നാണ് പെട്ടെന്നുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
കോവിഡ് വ്യാപനത്തെത്തുടർന്നു ലോക്ഡൗൺ നിലവിൽ വന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചു. വിഡിയോ കോൺഫറൻസിങ് മുഖേന കേസുകൾ നടത്തുന്നതിനുള്ള സൗകര്യം നിലനിർത്തിയാണു നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകൾ നേരത്തെ നടന്നിരുന്നത്.
സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. 32 ജഡ്ജിമാരിൽ നാല് പേർ രോഗബാധിതരായതിനാൽ കോടതിയിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്.ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയുടെ വിടവാങ്ങൽ പാർട്ടിയിൽ പനി ബാധിച്ച ഒരു ജഡ്ജി പങ്കെടുത്തതായി സുപ്രീംകോടതി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് പിന്നീട് ഫലം വന്നു. തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത നാലോ ആറോ ആഴ്‌ചത്തേക്ക് നേരിട്ട് കേസുകള്‍ കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി നേരത്തെ തന്നെ രണ്ടാഴ്ചത്തേക്ക് വെർച്വൽ ഹിയറിങിലേക്ക് മാറിയിരുന്നു. ജനുവരി 7 മുതലാണ് വെര്‍ച്വല്‍ ഹിയറിങ് തുടങ്ങിയത്. വളരെ അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ കോവിഡ് വ്യാപനത്തിനിടെ സുപ്രീംകോടതി വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ കേൾക്കാന്‍ തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഒരു വര്‍ഷം കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ വീണ്ടും നേരിട്ടു കേസുകള്‍ പരിഗണിച്ചുതുടങ്ങി.