ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങി.
സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്.
കൊവിഡ് കേസുകൾ ഉയരുന്നതോടെ തമിഴ്നാട് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ ഇന്നുരാവിലെ മുഖ്യമന്ത്രി സ്റ്റാലിൻ മാസ്ക് വിതരണം ചെയ്യുന്നതുൾപ്പെടെ ബോധവൽക്കരണ പരിപാടികൾക്കായി നേരിട്ട് തെരുവിലിറങ്ങി. കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1728 കൊവിഡ് കേസുകളിൽ 876ഉം ചെന്നൈയിൽ നിന്നാണ്. ചെന്നൈ നഗരത്തിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകി.
ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്ത അഞ്ച് ലക്ഷത്തിലേറെപ്പേർ ഇപ്പോഴും ചെന്നൈ നഗരത്തിൽ മാത്രമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗമാകാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഇന്നലെ സൂചന നൽകിയിരുന്നു.
തമിഴ്നാട് നിയമസഭാ സമ്മേളനം കൊവിഡിൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കലൈവാണർ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും ചേരുക. രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം
തമിഴ്നാട് നിയമസഭാ സമ്മേളനവും ഇന്ന് തുടങ്ങും. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കലൈവാണർ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും സഭ ചേരുക. രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം.