ഒമിക്രോണ്‍ - വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് വിവിധ കളക്ടർമാർ അഭ്യര്‍ത്ഥിക്കുന്നു.
ഇക്കാലയളവിൽ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ മൂന്നു പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കോംഗോയില്‍ നിന്നും മറ്റു രണ്ടു പേര്‍ യു.എ.ഇയില്‍ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്ക് പട്ടികയില്‍ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതീവ ജാഗ്രത അനിവാര്യമാണ്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും വിമാനത്താവളത്തില്‍ വച്ചു തന്നെ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി ക്വാറന്‍റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.
അതേസമയം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നിലവില്‍ റാന്‍ഡം പരിശോധനയാണ് നടത്തുന്നത്. അതിനാല്‍ ഇവിടെ എത്തുന്നത് മുതല്‍ അടുത്ത 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.
മാർഗനിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കും
ഹൈ റിസ്ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവരിലും ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും എത്തുന്ന എല്ലാവർക്കും നിർബന്ധിത ക്വാറന്റീൻ നിർദേശ൦ നൽകിക്കൊണ്ടുള്ള അറിയിപ്പ് എറണാകുളം,കോട്ടയം ജില്ലാ കളക്ടർമാർ പുറത്തിറക്കി. വിദേശത്ത് നിന്ന് എത്തുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് അറിയിച്ചത്. ക്വാറന്റീൻ കാലയളവിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണ൦.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മൂന്ന് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഒരാൾ കോംഗോയിൽ നിന്നുമാണെത്തിയത്. ഹൈ റിസ്ക് പട്ടികയിൽ പെടാത്ത രാജ്യങ്ങളാണ് യുഎഇയും കോംഗോയും. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാനുള്ള അറിയിപ്പ് കളക്ടർ പുറപ്പെടുവിച്ചത്. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
കോംഗോയിൽ നിന്നും എത്തിയ യാത്രക്കാരൻ സ്വയം നിരീക്ഷണത്തിൽ പോകാതെ മാളുകൾ, കടകൾ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ കയറിയിറങ്ങിയത് ആരോഗ്യവകുപ്പ് അധികൃതകർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നെഗറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പിന് ആശ്വാസമായത്. യുഎഇയിൽ നിന്നും എത്തിയ ദമ്പതികൾക്കാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഭർത്താവിൻ്റെ സമ്പർക്കപ്പട്ടികയിൽ നാല് പേർ ഉണ്ടായിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സര്‍വൈലന്‍സ് ടീം ഉണ്ടായിരിക്കുമെന്നും ഡിഎംഒ അറിയിച്ചു. ഒരു പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ എല്ലാവരുടേയും സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയക്കുകയും പ്രദേശത്തെ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുകയും ചെയ്യും. ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാനും തീരുമാനമായി.