കൊവിഡ് ചികിത്സയിൽ സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി
ബുധനാഴ്ച, ഒക്ടോബർ 06, 2021
കൊവിഡ് ബാധിച്ച് നെഗറ്റീവായതിന് ശേഷം ഒരു മാസം വരെയുള്ള തുടർ ചികിത്സ സൗജന്യമായി നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നത് നെഗറ്റീവായ ശേഷമാണ്. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കൊവിഡ് മരണമായി സർക്കാർ കണക്കാക്കുന്നുണ്ട്. സമാന പരിഗണന കൊവിഡാനന്തര ചികിത്സയ്ക്കും ലഭിക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ചികിത്സ സൗജന്യമാണെന്നും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരിൽ നിന്ന് ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരൻമാരല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 27,000 രൂപ മാസശമ്പളമുള്ള ഒരാളിൽ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുന്ന രീതി ശരിയല്ലെന്നും ഇയാൾ ഭക്ഷണം കഴിക്കാൻ പിന്നെ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.