ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യ അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. അയ്യായിരം കിലോമീറ്ററാണ് പ്രഹരശേഷി
കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍വേധ ബാലസ്റ്റിക് മിസൈൽ അഗ്നി 5 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് മിസൈലിന്റെ നിര്‍മാതാക്കള്‍. 700 കിലോമീറ്റര്‍ മുതല്‍ 5000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലസ്റ്റിക് മിസൈലുകളാണ് അഗ്നി സീരീസിലുള്ളത്.
5,000 കിലോമീറ്റര്‍ ദൂരപരിധിയിയുള്ള ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിക്കുക വഴി ശക്തമായ സന്ദേശമാണ് ഇന്ത്യ ചൈനയ്ക്ക് നല്‍കിയിരിക്കുന്നത്. ഒഡീഷയിലെ എ.പി.ജെ അബദുള്‍ കലാം ഐലന്‍ഡില്‍ നിന്നും വൈകീട്ട് 7.50ലാണ് മിസൈല്‍ പരീക്ഷിച്ചത്. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് അഗ്നി 5ന്റേത്. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമാണുള്ളത്.
ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയാണ് അഗ്നി മിസൈല്‍. അഗ്നി സീരീസിലെ അഞ്ചാമത് മിസൈലാണ് ഇന്ന് പരീക്ഷിച്ചത്. ഇന്ത്യയുടെ ആയുധശേഖരത്തിലെ ബ്രഹ്മാസ്ത്രമായാണ് അഗ്നി മിസൈലുകളെ കണക്കാക്കുന്നത്.