കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. യാത്രാ വിലക്ക് ഭാഗികമായി നീക്കം ചെയ്തു. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഓഗസ്ത് 5 മുതൽ നിബന്ധനകളോടെ നേരിട്ട് പറക്കാം.
ഇന്ത്യ ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ച് യു എ ഇ അധികൃതർ.
ഓഗസ്ത് 5 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശത്തിൽ
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് വരുന്ന, യു എ ഇ റസിഡൻസി പെർമിറ്റുകളുള്ളവർക്കാണു അവസരം.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം. റസിഡന്റ് വിസയുള്ളവർക്ക് വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 48 മണിക്കൂർ മുമ്പ് എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് യാത്രക്കാർ നിർബന്ധമായും കൈയിൽ കരുതിയിരിക്കണം.
തൊഴിൽ വിസകൾ ഭാഗികമായി അനുവദിച്ചു തുടങ്ങാൻ തീരുമാനിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. ഗാർഹിക തൊഴിലാളികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്ച ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അറിയിച്ചത്. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിലേക്കും തൊഴിൽ വിസകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികൾ. കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ പി.സി.ആർ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിദേശികൾക്ക് ജോലിക്കായി എത്താനാവുക. ആവശ്യമെങ്കിൽ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവർക്ക് ഇപ്പോൾ ഏത് രാജ്യത്തുനിന്നും യു.എ.ഇ.യിലേക്ക് മടങ്ങിവരാം. സർക്കാർ മേഖല ഉൾപ്പെടെ എല്ലാ രംഗത്തുള്ളവർക്കും ഇങ്ങനെ മടങ്ങിയെത്താൻ അനുമതി ലഭിക്കും.
യു എ ഇ അംഗീകരിച്ച വാക്സിൻ ഫുൾ ഡോസുകൾ സ്വീകരിക്കുകയും സെക്കൻഡ് ഡോസ് ലഭിച്ച് 14 ദിവസം കഴിയുകയും ചെയ്തവർക്കാണ് പ്രവേശനം അനുവദിക്കുക.
താഴെ വിവരിക്കുന്ന നിബന്ധനകൾ യാത്രക്കാർ പാലിച്ചിരിക്കണം.
യാത്രക്കാർ യു എ ഇ അംഗീകരിച്ച, Q R കോഡ് ഉള്ള വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണം.
72 മണിക്കൂർ മുമ്പുള്ള പി സി ആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കരുതണം.
യാത്രക്ക് മുൻപ് റാപിഡ് പി സി ആർ ടെസ്റ്റ് നടത്തണം. ട്രാൻസിറ്റ് യാത്രക്കാർക്കു ഇത് ബാധകമാകും.
യു എ ഇയിൽഎത്തിയ ശേഷം പിസിആർ ടെസ്റ്റ്, ക്വാറന്റൈൻ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ യാത്രക്കാർക്ക് ബാധകമാകും.
അതേ സമയം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും മാനുഷിക പരിഗണന അർഹിക്കുന്നവർക്കും വിദ്യാർഥികൾക്കും വാക്സിനെടുത്തില്ലെങ്കിലും ഇളവ് അനുവദിക്കും.