ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ മികച്ച നിലയിൽ. സെഞ്ചുറി നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നത്. രോഹിത് ശർമ്മ 83 റൺസ് നേടി പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 80 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ്. മൂന്നാം വിക്കറ്റിൽ രാഹുലും കോലിയും ചേർന്ന് അപരാജിതമായ 102 റൺസ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുണ്ട്. (rahul century england india)
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ തീരുമാനം തെറ്റിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കാഴ്ചവച്ചത്. ഇംഗ്ലണ്ട് ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ താരങ്ങൾ ബുദ്ധിപരമായാണ് ബാറ്റ് ചെയ്തത്. ആദ്യ ഒരു മണിക്കൂറിലെ ശ്രദ്ധാപൂർവമായ ബാറ്റിംഗിനു ശേഷം രോഹിത് മെല്ലെ ഗിയർ മാറ്റി. രാഹുൽ രോഹിതിന് ഉറച്ച പിന്തുണ നൽകി. ഇതിനിടെ രോഹിത് ഫിഫ്റ്റി തികച്ചു. നൂറും കടന്ന് മുന്നേറിയ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ റൂട്ട് ബൗളർമാരെ മാറിമാറി പരീക്ഷിച്ചു. ഒടുവിൽ ആൻഡേഴ്സൺ ഇംഗ്ലണ്ടിൻ്റെ രക്ഷക്കെത്തി. ആദ്യ ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനെ ആൻഡേഴ്സൺ ബൗൾഡാക്കുകയായിരുന്നു. എങ്കിലും തൻ്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് രോഹിത് മടങ്ങിയത്.