ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കും.
2016ലാണ് റഫാൽ വിമാന ഇടപാട് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാകുന്നത്. 2015ലെ ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പിന്നീട് 2016 സെപ്റ്റംബറിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ റാഫേൽ യുദ്ധവിമാന കരാർ ഒപ്പുവച്ചു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ആ കരാറിൽ ചില ഭേദഗതികൾ വരുത്തി. 126 വിമാനത്തിൽ നിന്ന് 36 വിമാനമാക്കി. ഈ 36 വിമാനങ്ങളും ഫ്രാൻസിൽ നിന്ന് വാങ്ങാനായിരുന്നു തീരുമാനം.
ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഐ.എ.ജി. ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവ് മനീഷ് തിവാരി കരാർ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കരാർ തുക 715 കോടി രൂപയിൽ നിന്ന് 1,600 കോടി രൂപയായി വർധിപ്പിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.