രാവിലെ എട്ടരയോടെ ലീഡറിയാം; അന്തിമ ഫലം വൈകും
കോഴിക്കോട് - ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ എട്ടു മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യമെണ്ണുക. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാൽ വോട്ടുകൾ കൂടുതലാണ് എന്നതിനാൽ ഇവ എണ്ണിത്തീരും മുമ്പ് 8.15 ഓടെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകൾ ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്ന വെബ്‌സൈറ്റിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാവുക.
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ 'വോട്ടർ ഹെൽപ്ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
Voter Helpline
Google Play
Click Here | App Store Click Hereഇതിനുപുറമേ, മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ 'ട്രെൻറ് ടിവി' വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണക്കൂടുതൽ കാരണം അവസാന ഫലം പതിവിലും വൈകും.
ഒരു റൗണ്ടിൽ 28 ടേബിൾ വീതമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 28 ടേബിളുകളിലെയും വോട്ടെണ്ണുന്നതോടെ ഒരു റൗണ്ട് പൂർത്തിയാവും. ഓരോ റൗണ്ടും പൂർത്തിയാവുമ്പോൾ ഫലം പുറത്തു വിടും. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. തപാൽ ബാലറ്റുകളും എണ്ണിക്കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.
തിരുവനന്തപുരം- വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുളള ഫീൽഡ് ഓഫീസർമാർ നാളെ മുതൽ പോലീസ് നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകും. പ്രശ്‌നബാധിത പ്രദേശങ്ങളിൽ ജില്ലാ പോലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
പ്രധാന സ്ഥലങ്ങളിൽ പോലീസിന്റെ അർബൻ കമാൻറോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി ക്ക് നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെൻറ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും മറ്റും ബോധവാൻമാരാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓരോ കേന്ദ്രത്തിലും സുരക്ഷയ്ക്ക് കേന്ദ്ര സേനയും ഡിവൈ.എസ്.പിയുടെ നേതൃതത്തിൽ ഒരു ഇൻസ്‌പെക്ടറും രണ്ട് എസ്.ഐമാരും 32 പോലീസുകാരും ഉണ്ടാകും. കൽപറ്റ, മാനന്തവാടി, ബത്തേരി, സബ്ഡിവിഷൻ പോലീസ് ഓഫീസർമാർക്കാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല. ഒരു ഇൻസ്‌പെക്ടറും മൂന്നു എസ്.ഐമാരും 30 പോലീസുകാരും ഉൾപ്പെടുന്ന ടീം ഓരോ വോട്ടണ്ണൽ കേന്ദ്രങ്ങളുടെയും പുറത്തും സുരക്ഷാ ചുമതല നിർവഹിക്കും.
ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ രണ്ടു വീതം മൊബൈൽ പട്രോളിംഗ് അധികം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷൻ ഇൻസ്‌പെക്ടർമാരുടെയും സബ്ഡിവിഷൻ പോലീസ് ഓഫീസർമാരുടെയും പട്രോളിംഗും ഉണ്ടാകും. 30 വീതം പോലീസുകാർ അടങ്ങുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് മൂന്നു സബ് ഡിവിഷൻ പോലീസ് ഓഫീസർമാരുടെ കീഴിൽ പ്രവർത്തിക്കും. ജില്ലാ ആസ്ഥാനത്ത് ഡിവൈ.എസ്.പിയുടെ നേതൃതത്തിൽ 50 പേരടങ്ങുന്ന ജില്ലാ പോലീസ് മേധാവിയുടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഉണ്ടായിരിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ ഉപയോഗിക്കും.
വരണാധികാരികൾ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാതെ ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. വോട്ടണ്ണൽ കേന്ദ്രങ്ങളോട് ചേർന്ന് റോഡിന്റെ 100 മീറ്റർ പരിധിയിൽ വാഹനങ്ങൾ അനുവദിക്കില്ല. വാഹന പാർക്കിംഗിനു പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരത്തും എത്തുന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ഏജന്റുമാർ തുടങ്ങിയവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയ വിജയാഹഌദങ്ങളും കൂടിച്ചേരലുകളും ഇന്നും നാളെയും ജില്ലയിൽ അനുവദിക്കില്ലെന്നും പോലീസ് മേധാവി പറഞ്ഞു.