ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ ടൂർണമെൻ്റ് പുനരരംഭിക്കുമെന്നാണ് സൂചന. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഐപിഎൽ സെപ്തംബർ 18നും 20നും ഇടയിൽ പുനരാരംഭിച്ചേക്കും. 18 ശനിയും 19 ഞായറും ആയതിനാൽ ആഴ്ചാവസാനം മത്സരം തുടങ്ങാനാവും. ഒക്ടോബർ 9നോ 10നോ ആവും ഫൈനൽ. കാര്യങ്ങൾ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. 10 ഡബിൾ ഹെഡറുകളും 4 അവസാന പോരാട്ടങ്ങളും ഉണ്ടാവും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇരു ടീമിലെയും താരങ്ങൾ ദുബായിലെത്തും. കരീബിയൻ പ്രീമിയർ ലീഗിനു ശേഷം വെസ്റ്റ് ഇൻഡീസ് താരങ്ങളും ദുബായിലെത്തും. അവർക്ക് മൂന്ന് ദിവസത്തെ ക്വാറൻ്റീനാണ് ഉണ്ടാവുക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.