കൂട്ടില്‍ സൂക്ഷിച്ചിരുന്ന ലോകത്തെ ഏറ്റവും വലുപ്പമേറിയത് എന്നു കരുതപ്പെടുന്ന മുയലിനെ ഉടമയുടെ തോട്ടത്തില്‍ നിന്ന് അജ്ഞാതര്‍ മോഷ്ടിച്ചു. നാലടി രണ്ടിഞ്ചാണ് ഈ മുയലിന്റെ നീളം. ഡാരിയസ് എന്നാണ് ഈ കോണ്‍ടിനെന്റല്‍ ജയന്റ് റാബിറ്റിന്റെ പേര്. ഫ്‌ളെമിഷ് ജയന്‌റ് റാബിറ്റ് എന്ന വിഭാഗത്തിൽ പെടുന്ന മുയലാണു ഡാരിയസ്. പൊതുവേ മറ്റു മുയലുകളെ അപേക്ഷിച്ച് ശരീരവലുപ്പം വളരെ കൂടുതലാണ് ഈ വിഭാഗത്തിലെ മുയലുകൾക്ക്.
ചാരനിറത്തിൽ ബ്രൗൺ കലർന്ന നിറമുള്ള ഡാരിയസിന് നാലടി മൂന്നിഞ്ചാണ് ഉയരം. ഒൻപതു കിലോ ഭാരവുമുണ്ട്. ഏറ്റവും നീളമുള്ള മുയലിനുള്ള ഗിന്നസ് വേൾഡ് റെക്കോഡിനുടമയാണ് ഡാരിയസ്. ബ്രിട്ടനിലെ ആദ്യ ഗ്ലാമർ മോഡലും പ്രശസ്ത മുയൽ ബ്രീഡറുമാണ് ഡാരിയസിന്‌റെ ഉടമ അനീറ്റ എഡ്വേഡ്‌സ്.
മധ്യ ഇംഗ്ലണ്ടിലെ സ്റ്റൗൾട്ടൻ എന്ന ഗ്രാമപ്രദേശത്ത് ജീവിച്ചിരുന്ന ഈ മുയലിനെ കണ്ടെത്തി തിരിച്ചു കൊടുത്താൽ ആയിരം പൗണ്ട് സമ്മാനം പ്രതിഫലമായി നൽകാൻ ഉടമ അനീറ്റ എഡ്വേഡ്‌സ് നിശ്ചയിച്ചിരിക്കുന്നത്. തോട്ടത്തില്‍ കൂട്ടിലാണ് ഇതിനെ സൂക്ഷിച്ചിരുന്നത്.രാത്രി സമയത്താണ് മുയലിനെ മോഷ്ടിച്ചതെന്നാണ് കരുതുന്നത്.
2010 മുതല്‍ ഗിന്നസ് ബുക്കില്‍ ലോകത്തെ ഏറ്റവും വലിയ മുയലായി രേഖപ്പെടുത്തിയിരിക്കുന്നത് ഡാരിയസിനെയാണ്. ഇതിനു മുന്‍പ് ഈ മുയലിന്റെ അമ്മ ആലീസിന്റെ പേരിലായിരുന്നു റെക്കോഡ്.