സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണമെന്നും ജില്ലാ കളക്ടർമാര്‍ നിർദ്ദേശിച്ചു.
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്ക് ഫോഴ്സ് യോഗത്തിലാണു തീരുമാനങ്ങൾ.
കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. വാക്സിനേഷൻ ഊർജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും.
എല്ലാ പോളിങ് ഏജന്റുമാർക്കും പരിശോധന നടത്തണമെന്നും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.