സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്ലൈന്‍ പുതുക്കിയത്. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.
രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും.
കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായി തുടരുകയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജാക്കാം. ഡിസ്ചാര്‍ജ് സമയത്ത് രോഗിയുടെ ആരോഗ്യ നില തൃപ്തികരമായിരിക്കണം.
കാറ്റഗറി സിയില്‍ അഥവാ ഗുരുതര കൊവിഡ് രോഗമുള്ളവരെ ആദ്യം പോസിറ്റീവായി പതിനാലാമത്തെ ദിവസം കഴിഞ്ഞിട്ട് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും.
എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴ് ദിവസം ക്വാറന്റീനില്‍ തന്നെ കഴിഞ്ഞ് വിശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകളും, സമൂഹവുമായുള്ള ഇടപെടലും, കുടുംബ സന്ദര്‍ശനങ്ങളും, വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം.
കേരളത്തിൽ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന്‍ (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന്‍ (56), കുറുവ സ്വദേശി അബൂബക്കര്‍ (69), താഴേക്കോട് സ്വദേശി കുഞ്ഞന്‍ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി (72), കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന്‍ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,52,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,344 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,26,738 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.