ആംസ്റ്റർഡാം: മനുഷ്യ ശരീരത്തിൽ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി ഗവേഷകർ. പ്രോസ്‌ട്രേറ്റ് ക്യാൻസർ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം കണ്ടെത്തിയത്. നെതർലൻഡ്‌സ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. മൂക്കിനു പിന്നിലായുള്ള ഭാഗത്ത് വളരെ ചെറിയ ഉമിനീർ ഗ്രന്ഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.എന്നാൽ പ്രോസ്‌ട്രേറ്റ് ക്യാൻസർ കോശങ്ങൾ കണ്ടെത്താനുള്ള പരിശോധനയിക്കിടെ പുതിയ ഉമീനീർ ഗ്രന്ഥികൾ ഗവേഷകർ കണ്ടെത്തുകയായിരുന്നു. 1.5 ഇഞ്ചോളം വലുപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. പി.എസ്.എം.എ പി.എ.ഇ സി.ടി പരിശോധനയിലാണ് പുതിയ ഗ്രന്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രോസ്‌ട്രേറ്റ് ക്യാൻസർ കോശങ്ങളെ കണ്ടെത്താനായാണ് ഈ പരിശോധന സാധാരണഗതിയിൽ നടക്കുന്നത്.
രോഗിയുടെ ശരീരത്തിലേയ്ക്ക് കുത്തി വെക്കുന്ന റേഡിയോ ആക്ടീവായ ട്രേസർ പ്രോസ്‌ട്രേറ്റ് ക്യാൻസർ കോശങ്ങളിലെ പി.എസ്.എം.എ പ്രോട്ടീനുകളിലേയ്ക്ക് ഒട്ടിച്ചേരുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം പ്രോട്ടീനുകൾ ധാരാളമായി കാണപ്പെടുന്ന ഉമിനീർ ഗ്രന്ഥികളുടെ സ്ഥാനം കണ്ടെത്താനും ഈ പരീക്ഷണങ്ങൾ സഹായകമാണ്. പുതുതായി കണ്ടെത്തിയ ഉമിനീർ ഗന്ധികളുടെ സ്ഥാനം മൂക്കിനു പിൻവശത്തായാണ്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗം നനയ്ക്കാനുള്ള ഉമിനീർ ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ഉപയോഗമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
റേഡിയോതെറാപ്പി ആന്റ് ഓങ്കോളജി ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ട്യൂബേറിയൽ ഉമിനീർ ഗ്രന്ഥികൾ എന്നാണ് പുതുതായി കണ്ടെത്തിയ ഗ്രന്ഥികൾക്ക് പേരിട്ടിരിക്കുന്നത്. ടോറസ് ടൂബേറിയസ് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര്. ചില ക്യാൻസർ ചികിത്സകളുടെ പാർശ്വ ഫലങ്ങൾ കുറയ്ക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഇതുവരെ വലിയ മൂന്ന് സെറ്റ് ഉമിനീർ ഗ്രന്ഥികളാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. അതിനാൽ ക്യാൻസർ ചികിത്സയ്ക്കായി റേഡിയോ തെറാപ്പി ചെയ്യുമ്ബോൾ പാർശ്വഫലങ്ങൾ കുറയ്ക്കാനായി ഈ മൂന്ന് സെറ്റ് ഉമിനീർ ഗ്രന്ഥികൾക്കും സംരക്ഷണം ഒരുക്കിയ ശേഷം റേഡിയേഷൻ നൽകുകയായിരുന്നു ഡോക്ടർമാർ ഇതുവരെ ചെയ്തിരുന്നത്.
ഉമിനീർ ഗ്രന്ഥികൾക്ക് റേഡിയേഷനിലൂടെ കേടുപാടുകൾ സംഭവിച്ചാൽ രോഗികൾക്ക് പിന്നീട് ഭക്ഷണം കഴിക്കാനും വിഴുങ്ങാനും സംസാരിക്കാനും തടസ്സം നേരിട്ടേക്കാം. എന്നാൽ നാലാമതൊരു സെറ്റ് ഗ്രന്ഥികളുടെ സാന്നിധ്യത്തെപ്പറ്റി അറിയാതിരുന്നതിനാൽ ഇക്കാലമത്രയും ഇവിടെയും റേഡിയേറ്റ് ചെയ്തിരുന്നു.
പുതുതായി കണ്ടെത്തിയ ഗ്രന്ഥികൾക്ക് എങ്ങനെ സംരക്ഷണ കവചമൊരുക്കുമെന്നാണ് ഇനി കണ്ടെത്താനുള്ളതെന്നും ഇത്തരത്തിൽ പാർശ്വഫലങ്ങൾ ഇനിയും കുറയ്ക്കാനായാൽ ചികിത്സയ്ക്ക് ശേഷം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.