സി.എഫ്. തോമസിന്റെ മരണം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് സി.എഫ്. തോമസ് വില കല്‍പിച്ചു-മുഖ്യമന്ത്രി കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.
വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസത്തെ ക്വാറന്റീന്‍ മതി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ഏഴ് ദിവസമാക്കി ചുരുക്കിയിരുന്നു.
കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഒപ്പുവയ്ക്കരുതെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം അംഗീകരിച്ചില്ല. കര്‍ഷകരെ സ്വതന്ത്രരാക്കുന്ന നിയമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പറഞ്ഞു.
കെ മുരളീധരന്‍ എംപി കെപിസിസി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവച്ചു. സോണിയാഗാന്ധിക്കാണു രാജിക്കത്ത് അയച്ചത്. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്കു രാജിക്കത്തു നല്‍കിയത്. ചില നേതാക്കള്‍ മാത്രമായി തീരുമാനമെടുക്കുന്നുവെന്നും മാധ്യമങ്ങളില്‍ വരുമ്പോഴാണ് തീരുമാനങ്ങൾ അറിയുന്നതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് എ ഗ്രൂപ്പു നേതാവ് എം.എം. ഹസന്‍ യുഡിഎഫ് കണ്‍വീനറാകും. മുന്‍ ധാരണ പ്രകാരം ബെന്നി ബെഹനാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവച്ച ഒഴിവിലാണ് ഹസനെ തെരഞ്ഞെടുക്കുക. ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന നിലപാട് നേരത്തെ കെപിസിസി സ്വീകരിച്ചിരുന്നു. എംപിയായി ജയിച്ചതോടെ ബെന്നി ബെഹനാനെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ധാരണയുണ്ടായിരുന്നു.
മലപ്പുറം കിഴിശേരിയിലെ കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് 14 മണിക്കൂര്‍ ചികിത്സ നിഷേധിച്ചു. പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. ഷെരീഫ്-സഹല ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ. യുവതിയുടെ പ്രസവത്തിനായി കൊവിഡ് ആശുപത്രിയായ മഞ്ചേരി മെഡിക്കല്‍ കോളജ് അടക്കം അഞ്ച് ആശുപത്രികള്‍ കയറിയിറങ്ങി. ഒരിടത്തും പ്രവേശിപ്പിച്ചില്ല. കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് എല്ലാ ആശുപത്രികളും ആവശ്യപ്പെട്ടു. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും 14 മണിക്കൂര്‍ കഴിഞ്ഞു. പ്രസവത്തില്‍ രണ്ട് കുട്ടികളും മരിച്ചു.
സംസ്ഥാനത്ത് ഇന്നലെ 7,445 പേര്‍ക്കുകൂടി കോവിഡ്. 21 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 677 ആയി. 56,709 പേരാണ് ചികിത്സയിലുള്ളത്. 2,27,831 പേര്‍ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ രോഗമുക്തരായ 3,391 പേരടക്കം 1,17,921 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
ഇന്നലെ സമ്പര്‍ക്കത്തിലൂടെ 6965 പേര്‍ക്കു രോഗം ബാധിച്ചു. 561 പേരുടെ ഉറവിടം വ്യക്തമല്ല. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്.
ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125.
കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന്‍ നായര്‍ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരന്‍ പിള്ള (64), കോരാണി സ്വദേശി രാജപ്പന്‍ (65), തിരുമല സ്വദേശി രവീന്ദ്രന്‍ (73), പുതുക്കുറിച്ചി സ്വദേശി ലോറന്‍സ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോള്‍ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബര്‍ (65), തൃശൂര്‍ പൂത്തോള്‍ സ്വദേശിനി ഡെല്‍ഫി ജോയി (57), പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി സെല്‍വന്‍ (65), കൊടേകല്‍ സ്വദേശി വേണുഗോപാല്‍ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസന്‍ (90), തളിയില്‍ സ്വദേശി ഇമ്പിച്ചി തങ്ങള്‍ (65), ഓര്‍ക്കട്ടേരി സ്വദേശി സദാനന്ദന്‍ (75), മന്നൂര്‍ സ്വദേശിനി സുഹറ (85), കണ്ണൂര്‍ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസര്‍ഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80).
പുതിയ 17 ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ കാട്ടകാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മുരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7). 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ആകെ 655 ഹോട്ട് സ്‌പോട്ടുകള്‍.
അന്തരിച്ച മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ സി.എഫ് തോമസ് എംഎല്‍എയ്ക്ക് അന്ത്യാഞ്ജലിയുമായി മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍. സംസ്‌കാരം ഇന്നു രാവിലെ 11 നു ചങ്ങനാശേരി കത്തീഡ്രലില്‍. 1981 മുതല്‍ ചങ്ങനാശേരി എംഎല്‍എയാണ്.
മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗിച്ച് സ്ത്രീത്വത്തിനെതിരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തും. നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ നടപടിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ അദ്ദേഹം കുറിച്ചു.
പെരിയാറില്‍ കാണാതായെന്നു കരുതിയ യുവാവിനെ കോട്ടയത്തുനിന്ന് പോലീസ് പിടികൂടി. ആലുവ മണപ്പുറത്ത് പുഴയില്‍ ചാടി ജീവനൊടുക്കിയെന്ന് പ്രചരിപ്പിച്ച് നാടുവിട്ട മുപ്പത്തടം കീലേടത്ത് വീട്ടില്‍ സുധീറിനെ(38)യാണ് കോട്ടയത്തുനിന്ന് ആലുവ പോലീസ് പിടികൂടിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതമൂലമാണ് ഇങ്ങനെ മുങ്ങിയതെന്ന് പോലീസ്.
കണ്ണൂര്‍ ചെങ്ങളായിയില്‍ മാനസിക വൈകല്യമുള്ള 22 കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സിയാദ്, അബൂബക്കര്‍, മുഹമ്മദ് ബാഷ എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബൈക്കും ഓട്ടോറിക്ഷയും കസ്റ്റഡയിലെടുത്തു.
പത്തു വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആലുവായില്‍ മദ്രസ അധ്യാപകനെ അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് അമ്പഴക്കോട് കോല്‍ക്കളത്തില്‍ വീട്ടില്‍ ഹുസൈന്‍ അഷറഫിനെ (41) ആണ് അറസ്റ്റു ചെയ്തത്.
വെഞ്ഞാറമ്മൂടില്‍ കൊല്ലപ്പെട്ട രണ്ടു പേര്‍ക്കു പകരം നാലാളെ കൊല്ലാന്‍ ശേഷിയില്ലാത്ത പ്രസ്ഥാനമല്ല സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, കൊലയ്ക്ക് കൊല എന്നതല്ല സിപിഎം നയമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് ഉന്നത നേതൃത്വം അറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകം നടന്നതെന്നും കോടിയേരി.
ജമാഅത്ത് ഇസ്ലാമിയുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത് എന്ന കോടിയേരിയുടെ ആരോപണത്തിനെതിരെയാണ് സതീശന്‍ പ്രതികരിച്ചത്.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ ചര്‍ച്ചയല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കുവേണ്ടി അഭിമുഖം നടത്താനാാണ് കൂടിക്കാഴ്ചയെന്ന് സഞ്ജയ് റാവത്ത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിഞ്ഞുകൊണ്ടുള്ള കൂടിക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ മഹാസഖ്യത്തില്‍ കല്ലുകടി. സീറ്റു വിഭജനകാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് കോണ്‍ഗ്രസ്. ആര്‍ജെഡി പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി ശക്തിസിംഗ് ഗോഹില്‍ പ്രതികരിച്ചിരുന്നു. ആകെയുള്ള 243 സീറ്റില്‍ 75 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് മല്‍സരിച്ച 42 സീറ്റില്‍ 27 പേരെ വിജയിപ്പിച്ചിരുന്നു.
ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുവില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുന്‍കേന്ദ്രമന്ത്രി ഉമാ ഭാരതിക്കു കോവിഡ്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 1,040 പേര്‍കൂടി മരിച്ചു. 82,767 പേര്‍കൂടി രോഗികളായി. ഇതുവരെ 95,574 പേരാണു മരിച്ചത്. 60,73,348 പേരാണു രോഗബാധിതരായത്. 9.63 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 50.13 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 380 പേര്‍കൂടി മരിച്ചു. 18,056 പേര്‍കൂടി രോഗികളായി. 2.73 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 9,543 പേരും ആന്ധ്രയില്‍ 6,923 പേരും തമിഴ്‌നാട്ടില്‍ 5,791 പേരും പുതുതായി രോഗികളായി.
ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തു ലക്ഷം കടന്നു. ഇന്നലെ 3,852 പേരാണ് മരിച്ചത്. 2,50,460 പേര്‍കൂടി രോഗികളായി. ഇതുവരെ 10,02,137 പേരാണു മരിച്ചത്. 3.32 കോടി ജനങ്ങള്‍ രോഗബാധിതരായി. മെക്‌സിക്കോയില്‍ 399 പേരും ബ്രസീലില്‍ 335 പേരും അമേരിക്കയില്‍ 276 പേരും ഇന്നലെ മരിച്ചു.
വീണ്ടും സഞ്ജു, വീണ്ടും രാജസ്ഥാൻ റോയൽസ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാതിയ എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെ 42 പന്തിൽ 85 റൺസ് നേടി. മൊത്തം 18 സിക്സറുകളാണ് രാജസ്ഥാന്‍ താരങ്ങള്‍ ഇന്നലെ അടിച്ചുകൂട്ടിയത്.
മോഹന്‍ ബഗാനു പിന്നാലെ കൊല്‍ക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. നവംബറില്‍ ആരംഭിക്കുന്ന ഐ.എസ്.എല്ലിന്റെ ഏഴാം സീസണില്‍ ഈസ്റ്റ് ബംഗാള്‍ കളിക്കും. ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. കാണികളെ പ്രവേശിപ്പിക്കില്ല. ഐ.എസ്.എല്ലിലെ 11-ാമത്തെ ക്ലബ്ബാണ് ഈസ്റ്റ് ബംഗാള്‍.
നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുന്നിടത്തോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുന:രാരംഭിക്കാനാകില്ലെന്ന് പാക്കിസ്ഥാന്റെ മുന്‍താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരമില്ലാത്തത് ബാബര്‍ അസം ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കു കനത്ത നഷ്ടമാണെന്നും അഫ്രീദി.
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം) ഫണ്ട് ഓഫ് ഫണ്ട് പ്രോഗ്രാമിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഇന്‍ടോട്ട് ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) നടത്തിയ നാലാമത് ഐസിടി സ്റ്റാര്‍ട്ടപ്‌സ് അവാര്‍ഡ് 2020 ലാണ് നൂതന ഡിജിറ്റല്‍ പ്രക്ഷേപണ റിസീവറുകളുടെ പ്രവര്‍ത്തനത്തിന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്‌നോളജി പുരസ്‌കാരം സ്വന്തമാക്കിയത്.
തെലങ്കാനയില്‍ ഹൈദരാബാദിലെ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോ. പ്രിയങ്ക റെഡ്ഡിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന് തീകൊളുത്തി കൊലപ്പെടുത്തിയ ദാരുണമായ സംഭവം സിനിമയാകുന്നു. സംവിധായകനും നിര്‍മ്മാതാവുമായ രാം ഗോപാല്‍ വര്‍മ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് 'ദിഷ എന്‍കൗണ്ടര്‍' എന്നാണ് പേര്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദ് ചന്ദ്രയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ശ്രീകാന്ത്, സോണിയ, പ്രവീണ്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നന്നത്. 2019 നവംബര്‍ 28നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.
തന്റെ ബയോപിക്കിലെ നായകനെക്കുറിച്ച് മേജര്‍ രവി. ജീവിത കഥ പറയുന്ന ചിത്രം ഉണ്ടാവുകയാണെങ്കില്‍ നായകനായി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു, ജയസൂര്യ ടെവിനോ എന്നിവരുടെ പേരുകളാണ് മേജര്‍ രവി പറയുന്നത്. ഭയങ്കര ഡെഡിക്കേഷനും ഒരു തരത്തിലും പ്രശ്‌നമില്ലാത്ത ആളാണ് കുഞ്ചാക്കോ ബോബന്‍. അതുപോലെ താന്‍ കാണുന്നത് പൃഥ്വിരാജിനെയാണ്. ടൊവിനോ, ജയസൂര്യ, ജോജു ഇവരുടെ ഡെഡിക്കഷന്‍ ലെവല്‍ നേരിട്ട് വര്‍ക്ക് ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയുള്ളു.
റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷന്‍ ഫിഫ്റ്റി മോഡലിനെ ഇന്ത്യയിലും എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.77 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ പതിപ്പിന് ഓട്ടോബയോഗ്രഫിയേക്കാള്‍ ഏകദേശം 19 ലക്ഷം രൂപ അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വേരിയന്റാകും ഇത്. ലിമിറ്റഡ് എഡിഷന്‍ പതിപ്പായതുകൊണ്ട് തന്നെ മോഡലിന്റെ പരിമിതമായ എണ്ണം മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു.
ഗ്രാമീണ നൈര്‍മ്മല്യങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന മനുഷ്യരുടെ ജീവിതത്തെ ലളിത സുന്ദരമായി ആവിഷ്‌കരിക്കുന്ന നോവല്‍. 'ആരണ്യഗീതം'. പെരുമ്പടവം. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 237 രൂപ.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാനും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനായി വലിയ രീതിയില്‍ മഞ്ഞള്‍ സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങള്‍ പറയുന്നു. 2020 ല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പ്രതിദിനം 80 മില്ലി ഗ്രാം കുര്‍ക്കുമിന്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മഞ്ഞള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുന്നു. ദിവസവും മഞ്ഞള്‍ കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് 'യൂറോപ്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ കെമിസ്ട്രി' യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മഞ്ഞളിലെ കുര്‍കുമിന്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണെന്ന് പഠനങ്ങളില്‍ പറയുന്നു. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ ഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.