കരിപ്പൂർ വിമാന ദുരന്തം: മരണം പതിനാലായി
തൊണ്ണൂറോളം യാത്രക്കാരുണ്ടായിരുന്ന, വന്ദേ ഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനാപകടത്തിൽ മരണം 14 ആയതായി റിപ്പോർട്ടുകൾ. ഇരുപതോളം യാത്രക്കാർ മേഴ്സി ആശുപത്രിയിലും 29 യാത്രക്കാർ കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സയിലാണ്. 17 പേർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ള ചിലരുടെ നില ഗുരുതരമാണ്. വിമാനം ലാൻഡ് ചെയ്യുമ്പോൾ കനത്തമഴ ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് വേണ്ടി രണ്ട് തവണ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയും മൂന്നാം തവണ ലാൻഡിങ് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഉദ്ദേശം 35 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പത്തിലധികം കുട്ടികൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്. പൈലറ്റ് അടക്കം 14 പേർ മരിച്ചതായാണ് അവസാന റിപ്പോർട്ടുകൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ച് മൃതദേഹങ്ങളുണ്ട്. രണ്ട് പുരുഷന്മാരുടെയും രണ്ട് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണുള്ളത്. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠേ, ഷറഫുദ്ദീൻ, രാജീവൻ എന്നിവരുടെ മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഉണ്ട്. രണ്ട് മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ്. ക്രസൻ്റ് ആശുപത്രിയിൽ ഒരു സ്ത്രീ മരിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം ക്രോസ് റോഡിലേക്ക് തെന്നി വീണു.
കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ കാരണം റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാർ ഉള്ള വിമാനമാണ് റൺവേയിൽ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവർത്തനം തുടരുന്നു. അതേസമയം, യാത്രക്കാർ സുരക്ഷിതരാണ്. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന് സമീപത്തേക്ക് എത്തരുതെന്നും നിർദ്ദേശം നൽകി.
കരിപ്പൂർ വിമാനാപകടം: പൈലറ്റ് മരിച്ചു.
കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചനകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 കുട്ടികളും 6 ജീവനക്കാരുമുൾപ്പടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കനത്ത മഴ രക്ഷാപ്രവർത്തത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
വിമാനാപകടം - അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.
വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി.രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു . ചികിത്സയ്ക്ക് ഒഴികെ അവധിയില്ല; അവധി ദിവസങ്ങളിലും ജോലിക്കെത്തണം
റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ജോലിക്ക് ഹാജരാകണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടതായി റിപ്പോർട്ടുകളുണ്ട്. ചികിത്സാ ആവശ്യത്തിന് ഒഴികെ അവധി അനുവദിക്കാന്‍ പാടില്ല. നിലവില്‍ അനുവദിച്ചിട്ടുള്ള അവധികള്‍ക്കും ഇത് ബാധകമാണ്.വകുപ്പുകളില്‍ നിലവില്‍ ഓഫീസില്‍ എത്തുന്നവരുടെയും അനുമതിയോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യുന്നവരുടെയും വിവരം ഇന്ന് (ഓഗസ്റ്റ് എട്ട്) വൈകുന്നേരത്തിനു മുന്‍പ് ലഭ്യമാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകൾ
ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട് ഇന്ന് വൈകുന്നേരം ഏഴു വരെ ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 206 കുടുംബങ്ങളിലെ 610 പേരാണ് ക്യാമ്പുകളിലുള്ളത്.
2018ലും 2019ലും പ്രളയത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്ത പ്രദേശങ്ങളിലെ എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ചുമതല തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്.
ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചാര്‍ജ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വൈദ്യ സഹായവും ആരോഗ്യ വകുപ്പ് നല്‍കും. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊഴികെ പുറത്തു നിന്ന് ആര്‍ക്കും ക്യാമ്പുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. ഇത് ലംഘിച്ച് ആരെങ്കിലും പ്രവേശിച്ചാല്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ള ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരിപ്പൂർ വിമാനങ്ങൾ കണ്ണൂരിലേക്ക്
കരിപ്പൂരിലേക്ക് ഇനി എത്തിച്ചേരേണ്ട വിമാനങ്ങൾ, കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതാണെന്ന്, വിമാനത്താവളവുമായി ബന്ധപ്പെട്ട അധികൃതർ അറിയിക്കുന്നു.
രാജമല പെട്ടിമുടിയില്‍ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്.ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
മരണമടഞ്ഞവര്‍ :-
1. ഗാന്ധിരാജ് (48)
2. ശിവകാമി (38)
3. വിശാല്‍ (12)
4. രാമലക്ഷ്മി (40)
5. മുരുകന്‍ (46)
6. മയില്‍ സ്വാമി (48)
7. കണ്ണന്‍ (40)
8. അണ്ണാദുരൈ ( 44)
9. രാജേശ്വരി (43)
10. കൗസല്യ (25)
11. തപസ്സിയമ്മാള്‍ (42)
12. സിന്ധു (13)
13. നിധീഷ് (25)
14. പനീര്‍ശെല്‍വം( 50)
15. ഗണേശന്‍ (40)
രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ (3 സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഐ.സി.യുവിലാണ്. പരിക്ക് പറ്റിയ പളനിയമ്മ (50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്‍ (25) , ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
അതേസമയം ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും അതി തീവ്ര മഴയുടെ സാധ്യത മുന്‍നിര്‍ത്തി കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുവാന്‍ പാടില്ലെന്നും അവധിയിലുള്ള ജീവനക്കാർ 24 മണിക്കൂറിനകം തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ജില്ലാകലക്ടര്‍ ഉത്തരവിട്ടു.