സംസ്ഥാനത്ത് ഇന്നലെ 733 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും, കൊല്ലം ജില്ലയിലെ 59 പേര്‍ക്കും, എറണാകുളം ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 45 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ 29 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നലെ 927 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗബാധിതർ. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 175 പേരിൽ 164 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു ഗർഭിണികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേരുടെ പ്രസവം നടന്നു. എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കും. കാരുണ്യ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചെലവ് സംസ്ഥാന ആരോഗ്യ ഏജന്‍സി വഹിക്കും.
ആലപ്പുഴയില്‍ മരിച്ച രണ്ടു വയോധികര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കോടംതുരുത്തില്‍ കഴിഞ്ഞ ദിവസം മരിച്ച ശാരദയ്ക്കും (76) ഇന്ന് രാവിലെ മരണമടഞ്ഞ കുത്തിയതോട് സ്വദേശിനി പുഷ്‌കരിക്കുമാണ് (80) കൊവിഡ് സ്ഥിരീകരിച്ചത്. മത്സ്യമേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരുടെയും മക്കള്‍ക്ക് നേരെത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നിസ്സഹകരിച്ചുവെന്ന് എന്‍ഐഎ. ഫോണ്‍ വിശദാംശങ്ങള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ നിരത്തിയിട്ടും കൃത്യമായ മറുപടിയുണ്ടായില്ല. കേസില്‍ റമീസിന്റെ വിദേശ ബന്ധത്തിന് തെളിവ് ശേഖരിച്ചതായും ഹവാല നെറ്റ്‌വർക്കുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി. ഇതിനിടെ കോണ്‍സുല്‍ ജനറലിന്റെ മുന്‍ ഗണ്‍മാനെ പ്രതി ചേര്‍ക്കാന്‍ കസ്റ്റംസ് നീക്കമാരംഭിച്ചു.
കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശിയുടെ ശവസംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തിലേക്കുള്ള റോഡ് പ്രദേശവാസികള്‍ കെട്ടിയടച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക സംഘം കൊച്ചിയിലെത്തി. എൻഐഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഡൽഹിയിൽ നിന്നും ഹൈദരാ ബാദിൽ നിന്നും ഇതിനായി എത്തിയിട്ടുള്ളത്. എൻഐഎ സംഘത്തിനൊപ്പം ഇന്നത്തെ ചോദ്യം ചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി ചേരും. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുക.
എഎം ആരിഫ് എംപിക്കും സികെ ആശ എംഎൽഎയ്ക്കും എതിരെ പരാതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാരോപിച്ചാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്
ഉത്രാ വധക്കേസിൽ പാമ്പിന്റെ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. മൂർഖൻ പാമ്പിനെകൊണ്ട് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നുവെന്ന് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നു. പാമ്പുകടിയേറ്റ ഭാഗത്ത് അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഡിഎൻഎ സാന്നിധ്യം കണ്ടെത്തിയില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
കൊവിഡ് ബാധിച്ച മരിച്ച സ്ത്രീയ്ക്ക് പ്രോട്ടോക്കോൾ പാലിച്ച് സഭാവിശ്വാസപ്രകാരം അന്ത്യയാത്ര ഒരുക്കി. എറണാകുളത്ത് മരിച്ച ആനി ആന്റണി എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇപ്രകാരം അടക്കിയത്. ഇവർ തൃക്കാക്കര മുണ്ടംപാലം കരുണാലയത്തിലാണ് താമസിച്ചിരുന്നത്.വരാപ്പുഴ അതിരൂപതയുടെ ഇടപെടലിലൂടെയാണ് ആനിക്ക് അന്ത്യ ശുശ്രൂഷ ലഭിച്ചത്.
കൂടുതൽ കോളജുകൾക്ക് സ്വയംഭരണ പദവി നൽകാൻ അനുമതിയുമായി സംസ്ഥാന സർക്കാർ. പദവി നൽകുക നാല് സ്വാശ്രയ എൻഞ്ചിനീയറിംഗ് കോളജുകൾക്കും 12 എയ്ഡഡ് കോളജുകൾക്കുമാണ്. മൂന്ന് എഞ്ചിനീയറിംഗ് കോളജുകൾക്ക് കഴിഞ്ഞ ദിവസം സ്വയംഭരണ പദവി നൽകിയിരുന്നു. കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി, കോട്ടയത്തെ സെയ്ന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരത്ത് മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി ലഭിച്ചത്.
പന്ത്രണ്ട് വയസുകാരിക്ക് നേരേ പിതാവിന്റെ ക്രൂര പീഡനം. കൊല്ലം കുന്നിക്കോടാണ് നാടിനെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ നാല് വർഷമായി പിതാവ് ഭീഷണിപ്പെടുത്തി സ്വന്തം മകളെ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ പരാതിയിൽ നാൽപത് വയസുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
കോടഞ്ചേരിയില്‍ നിയമപരമായി കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കര്‍ഷകന് തോക്കുപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെയും ഉള്‍പ്പെടുത്തി. കേസിലെ 13 പ്രതികളില്‍ അവസാനത്തെയാളാണു ബിഷപ്പ്. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ അനുമതി ആദ്യമായി നടപ്പാക്കിയ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്വദേശി ജോര്‍ജ് ജോസഫ് ഇടപ്പാട്ടുകാവുങ്കലിനെ എംപാനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വനംവകുപ്പ് നടപടിക്കെതിരെയായിരുന്നു ജൂണ്‍ 30ന് കോഴിക്കോട്ട് കര്‍ഷക കൂട്ടായ്മ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തിയത്.
കേരളത്തിലെ ഗുരുതരമായ കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മദ്യശാലകള്‍ക്കു വലിയ പങ്കുണ്ടെന്നു കേരള മദ്യവിരുദ്ധ ജനകീയ മുന്നണി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ടായിരുന്ന മാര്‍ച്ച് 25 മുതല്‍ മേയ് 28 വരെയുള്ള 64 ദിവസങ്ങള്‍ക്കിടയില്‍ 952 കോവിഡ് കേസുകള്‍ മാത്രമുണ്ടായ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിച്ചതിനു ശേഷമുള്ള 50 ദിവസങ്ങള്‍ക്കുളള്ളില്‍ 10,045 കേസുകളാണ് പുതുതായി ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗവ്യാപനം ഏറിയതോടെ ആലപ്പുഴയില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാകുന്നു. നഗരത്തിലെ ആദ്യകേന്ദ്രം ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങും. ചേര്‍ത്തല താലൂക്കില്‍ സമ്പര്‍ക്കരോഗികള്‍ കൂടിയതോടെ പരിശോധനകളും വര്‍ധിപ്പിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ആറുപേര്‍ക്ക് രോഗം വന്നതോടെ കൂടുതല്‍പ്പേര്‍ നിരീക്ഷണത്തിലായി.
കൊല്ലം ജില്ലയില്‍ ഇന്ന് രാവിലെ ആറുമുതല്‍ വാഹനനിയന്ത്രണം. ഒറ്റയക്ക നമ്പര്‍ വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ നിരത്തിലിറക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് അനുമതി. അതേസമയം, കൊല്ലം ഡി.ഡി. ഒാഫിസിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ 18പേര്‍ നിരീക്ഷണത്തിലായി.
അവശ്യവകുപ്പുകളില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരെ, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി നിയോഗിക്കും. രോഗികളേയും ഗര്‍ഭിണികളേയും ഒഴിവാക്കും. എന്നാല്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാവുവെന്ന് ഏന്‍.ജി. ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിലെ സി.സി.ടി.വി കാമറകളുടെ തകരാര്‍ പരിഹരിച്ചത് സ്പെയര്‍ പാര്‍ട്സ് നല്‍കിയ സ്വകാര്യ കമ്പനിയെ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ ജീവനക്കാര്‍ നേരിട്ട്. എട്ട് കാമറകളുടെയെങ്കിലും പ്രവര്‍ത്തനം പത്ത് ദിവസത്തോളം നിലച്ചിട്ടുണ്ടാകാമെന്നും കമ്പനി പ്രതിനിധി പറഞ്ഞു. എന്നാല്‍ റെക്കോഡ് ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ നഷ്ടമാവില്ലെന്നും വ്യക്തമാക്കി.
വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്കും കത്തയച്ചു. എയര്‍ ഇന്ത്യാ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ ക്രൈംബ്രാഞ്ചും സ്വപ്നയെ അറസ്റ്റ് ചെയ്യും.
തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണത്തോടെ ഇല്ലാതാകുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയില്‍ ആശങ്കയിലായി ഉദ്യോഗാര്‍ഥികള്‍. പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ തസ്തിക നിര്‍ത്തലാക്കിയത് ആയിരകണക്കിന് ഉദ്യോഗാര്‍ഥികളുടെ തൊഴില്‍സാധ്യത ഇല്ലാതാക്കും. ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പിഎസ് സിയെ സമീപിച്ചിട്ടും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ക്വാറന്റീനിലായ യുവാക്കൾക്കു കോവിഡ് ആണെന്നു സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാജപ്രചാരണം നടത്തുന്നതായി പരാതി. വെളിയം പടിഞ്ഞാറ്റിൻകര കലയക്കോടുള്ള മത്സ്യ വ്യാപാരിയായ യുവാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഈ യുവാവിന്റെ സുഹൃത്തുക്കളും വീട്ടുകാരും ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നു ക്വാറന്റീനിൽ കഴിയുകയായിരുന്നു. അവരുടെയും കുടുംബാംഗങ്ങളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ഒറ്റപ്പെടൽ നേരിടുന്നതായാണു പരാതി.
കോവിഡ് പശ്ചാത്തലത്തില്‍ നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടി മലയാളസിനിമയിെല ദിവസവേതനക്കാര്‍. സിനിമാമേഖല സ്തംഭിച്ചതോടെ കടുത്ത ദുരിതത്തിലായ ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.
അമിത വൈദ്യുതി പ്രവാഹത്തിൽ ബൾബ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്കു പരുക്ക്. 8 വീടുകളിലെ ഗൃഹോപകരണങ്ങൾ തകരാറിലായി. നെടുങ്കണ്ടം 66 കെവി സബ് സ്റ്റേഷനു സമീപത്തുള്ള വീടുകളിലെ വൈദ്യുത, ഗൃഹ ഉപകരണങ്ങളാണ് നശിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ട്.കെഎസ്ഇബി ബോർഡ് ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന റംല ഹാരൂണിന്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി അഫ്രിൻ ഫാത്തിമയുടെ മുകളിലേക്കാണ് ബൾബ് പൊട്ടി വീണത്.
കോഴിക്കോട് തിരുവള്ളൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ രണ്ട് നഴ്സുമാര്‍ക്ക് കോവിഡ്. സാമൂഹ്യാരോഗ്യകേന്ദ്രം അടച്ചു. 5 പേര്‍ ക്വാറന്‍റീനിലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ടുഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30പേര്‍ ക്വാറന്‍റീനിലായി.
ലക്ഷദ്വീപില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയില്‍ എത്തിച്ച ഒന്‍പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഹെലികോപ്റ്ററിലാണ് കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് കുഞ്ഞിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. പോസിറ്റീവ് കേസുകളുടെ എണ്ണം പതിനാല് ലക്ഷത്തിന് അടുത്തെത്തി. കൊവിഡ് മരണങ്ങൾ 32,000 കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കർണാടക, തമിഴ്‌നാടിനെ മറികടന്നു. ബെംഗളൂരുവിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം മൂവായിരത്തിലേറെയായി. അതേസമയം, രോഗമുക്തി നിരക്ക് 63.91 ശതമാനമായി ഉയർന്നു.
മൻ കീ ബാത്തിൽ കാർഗിൽ നായകന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1999 ൽ ഇന്ത്യൻ സൈനികരുടെ വീര്യത്തിന് ലോകം സാക്ഷ്യം വഹിച്ചു. ആ സമയത്ത്, തനിക്കും കാർഗിലിൽ പോയി നമ്മുടെ ജവാൻമാരുടെ ധീരതയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംവദ പരിപാടിയായ മൻ കീ ബാത്തിലൂടെ വ്യക്തമാക്കി.
കൊവിഡ് രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിൽ പ്രതിഷേധവുമായി നഴ്‌സുമാർ രംഗത്ത്. പൂനെയിലാണ് സംഭവം. ജഹാംഗീർ ആശുപത്രിയിലെ നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനേജ്‌മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെയാണ് നഴ്‌സുമാർ പ്രതിഷേധിക്കുന്നത്.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സർക്കാർ ബംഗ്ലാവിൽ നിന്ന് താമസം ഒഴിഞ്ഞു. അരേലിയ പാർപ്പിട സമുച്ചയത്തിലെ ആഡംബരവസതിയിലേക്കായിരിക്കും താമസം മാറുകയെന്നാണ് വിവരം. ഡൽഹി ലൂട്യൻസിലെ സർക്കാർ ബംഗ്ലാവാണ് പ്രിയങ്ക ഒഴിഞ്ഞത്.
ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിഷൻ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഗാംഗുലി സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഈ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിലെ പ്രതിഷേധം മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും സംഘവും ഡൽഹിയിലേക്ക് വ്യാപിപ്പിക്കാൻ നീക്കം. രാഷ്ട്രപതിയെ സമീപിക്കുമെന്നും ആവശ്യമെങ്കിൽ രാഷ്ട്രപതി ഭവനും, പ്രധാനമന്ത്രിയുടെ വസതിക്കും മുന്നിൽ പ്രതിഷേധം നടത്തുമെന്നും അശോക് ഗഹ്‌ലോട്ട് പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എഐസിസിയുടെ നിർദേശം.
ഇന്ത്യക്കും തെക്കുകിഴക്കൻ ഏഷ്യക്കും നേരെയുള്ള ചൈനീസ് ഭീഷണി കണക്കിലെടുത്ത് യൂറോപ്പിലുള്ള തങ്ങളുടെ സൈനികരെ മാറ്റി വിന്യസിക്കുമെന്ന് അമേരിക്ക. ചൈനയുടെ ഭീഷണിയെ അമേരിക്കയും യൂറോപ്പും ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.
യേശുവിലുള്ള അടിയുറച്ച വിശ്വാസത്തെ പ്രതി നൈജീരിയായിലെ ബൊർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഞ്ച് നൈജീരിയൻ പുരുഷന്മാരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. “മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവര്‍ക്കും അതിനു പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇത്” എന്ന വാക്കുകളോടെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (ജൂലൈ 22) തീവ്രവാദികള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലിബിയയില്‍ ഐഎസ് വധിച്ച കോപ്റ്റിക് രക്തസാക്ഷികള്‍ക്ക് സമാനമായി അഞ്ചു പേരെയും മുട്ടുകത്തി നിർത്തി, ചുവന്ന തുണികൊണ്ട് കണ്ണു മൂടിക്കെട്ടിയശേഷം എകെ 47 തോക്ക് ഉപയോഗിച്ച് അഞ്ച് ഭീകരർ പിന്നിൽനിന്ന് വെടിവെക്കുകയായിരുന്നുവെന്ന് ‘മോർണിംഗ് സ്റ്റാർ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു
ഇറാക്കിലെ സൈനിക താവളത്തിൽ ഒന്നിലേറെ തവണ ബേോാംബ് സ്ഫോടനം ഉണ്ടായി. ഇറാക്കിലെ അൽ സക്കർ സൈനികതാവളത്തിലാണ് സ്ഫോടനം ഉണ്ടായത്. രാജ്യതലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് സ്ഫോടനംം നടന്നത്.
ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം, കൊറോണ വൈറസ് വാഹകരാകാനും ആഹ്വാനം. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊറോണ വൈറസ് വാഹകരായി ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരുടെ ഇടയില്‍ രോഗം പടര്‍ത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ലേഖനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവിശ്വാസികള്‍ക്ക് നേരെയുളള ആയുധമായി കോവിഡിനെ ഉപയോഗിക്കാനും അനുയായികളോട് ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടു
ചരിത്ര പ്രസിദ്ധമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തി. ഹാഗിയ സോഫിയ മോസ്‌കായി മാറ്റിയതില്‍ ക്രൈസ്തവര്‍ക്കുള്ള വേദനയും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. തുര്‍ക്കിയുടെ തീരുമാനത്തില്‍ പ്രസിഡന്റ് ട്രംപ് അസ്വസ്ഥത പ്രകടിപ്പിച്ചതായി ഓര്‍ത്തഡോക്‌സ് ടൈംസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള 10,000ത്തിലേറെ പേർ റജിസ്റ്റർ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയിൽ രാജ്യം വിട്ടുപോകാൻ പാടില്ല.
കോവിഡ് ദുരിതത്തില്‍ വലയുന്ന അമേരിക്കയ്ക്ക് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് തീരംതൊട്ടു. ടെക്സസ് തീരത്ത് മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സസിലെ 32 കൗണ്ടികളില്‍ ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 2020 അന്റ്ലാന്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ഹന്ന.
നോയിഡയിലെ സെൻ്റ അൽഫോൻസാ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാളും 9 ദിവസം നീണ്ടു നിന്ന നൊവേനയും സമുചിതമായി ആഘോഷിച്ചു . 9 ദിവത്തെ നെവേനയിലും കുർബാനയിലും ഇന്നു നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിലും ലദീഞ്ഞിലും ഓരോ യൂണിറ്റിനെയും പ്രതിനിധീകരിച്ചു കൊണ്ട് ഏതാനും പേർ ഭക്തിപുരസ്സരം പങ്കുകൊണ്ടു. മറ്റു ഇടവകാംഗങ്ങൾ എല്ലാവരും ഇടവകയുടെ യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്ത തിരുകർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടു.