കേരളത്തിൽ ഇന്നലെ 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. ഇന്ന് 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്ത് നിന്ന് 82 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 54 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്സി 29, ഐടിബിപി 4, കെഎല്‍എഫ് 1, കെഎസ്സി 4 എന്നിങ്ങനെയാണ് രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കൊവിഡ് മരണം 28,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം പിന്നിട്ടു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയർന്നു.
മെഡിക്കൽ, ശസ്ത്രക്രിയ മാസ്കുകളുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. എന്നാൽ മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാത്ത മാസ്ക് കയറ്റി അയക്കാമെന്നും കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം മുഖം മറച്ച നാലുപേര്‍ സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലെത്തിയതായി വിവരം . സിസി ടിവി ദൃശ്യത്തിലും മുഖം മറച്ച നാലുപേര്‍. ഇതോടെ സ്വപ്ന പോയശേഷം ഫ്ളാറ്റില്‍ എത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം.
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ലക്കുകെട്ട പിതാവ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പയ്യോളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്.
ആലുവ സ്വദേശിയായ 59കാരനാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലുള്ളത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷ് ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ഇന്നലെ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്വപ്ന പറയുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിയായ പേഴ്സണൽ സ്റ്റാഫിന് ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും കൊവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായി
നെടുമ്പാശേരി വിമാനത്താവളത്തിലെ നിരീക്ഷണം ശക്തമാക്കും. വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടറാണ് നിർദേശം നൽകിയത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്ന സുരേഷ്. പ്രതികളെ ഹാജരാക്കിയപ്പോൾ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ഭീകരവാദ പ്രവർത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയിൽ എടുത്ത ശേഷം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ രക്ഷിതാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുട്ടത്തറ സ്വദേശിയായ 47 കാരൻ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിയെ അനുഗമിച്ചിരുന്നു. സമ്പർക്കം പുലർത്തിയ വിദ്യാർഥികളേയും ഇൻവിജിലേറ്റർമാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സ്വർണക്കടത്ത് കേസ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന വാർത്ത നിഷേധിച്ച് തുറവൂർ സ്വദേശി കിരൺ മാർഷൽ. തനിക്ക് സ്വർണക്കടത്ത് കേസ് പ്രതികളെ പരിചയമില്ലെന്നും തന്നിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കിരൺ പറഞ്ഞു.
കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈപ്പിനിൽ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണിവർ.കന്യാസ്ത്രീകളുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ആദിത്യ ചോപ്രയുടേയും സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടേയും മൊഴികളിൽ വൈരുദ്ധ്യം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കളമശേരി ഏലൂരിലും കൊവിഡ് ആശങ്ക. ഏലൂർ രണ്ടാം വാർഡിലെ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവതിയുടെ സമ്പർക്ക പട്ടിക ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഏലൂർ ഇഎസ്ഐ ആശുപത്രിയിലടക്കം മറ്റ് ആശുപത്രികളിലും യുവതി ചികിത്സ തേടിയിരുന്നു.
ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ലോറി തൊഴിലാളികളെ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ റോഡിലിറങ്ങി സ്ത്രീകളുടെ പ്രതിഷേധം. വഴിച്ചേരി മാർക്കറ്റിലാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് മാർക്കറ്റിലേക്ക് വന്ന ലോറികൾ സ്ത്രീകൾ തടഞ്ഞു.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ലോറി കടത്തിവിടാതെ റോഡിൽ കസേരയിട്ട് സ്ത്രീകൾ പ്രതിഷേധിച്ചു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷും സരിത്തും എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലത്ത് പൊലീസുകാരനും കെഎസ്ആർടിസി കണ്ടക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗം കണ്ടെത്തിയത്
എൻ95 മാസ്കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻ 95 കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നൽകി.എൻ95 മാസ്കിലുള്ള വാൽവ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. സംഘടനാ ഭാരവാഹി ബോബി ജോസഫിന്റെ ജാമ്യാപേക്ഷയും തള്ളി. ഹൈക്കോടതിയുടേതാണ് നടപടി.
എറണാകുളം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങൾ 20 പേരിൽ കൂടതൽ പാടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ വാർത്താ സമ്മേളനം ഉത്തരം മുട്ടുമ്പോൾ ദുർബലചിത്തർ കാണിക്കുന്ന ഇമോഷനൽ ബ്ളാക്ക് മെയിലിങ്ങാണെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നതാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
സംസ്ഥാനത്ത് കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരത്ത് 151 കേസുകളില്‍ 137 സമ്പര്‍ക്കരോഗികള്‍. കൊല്ലത്ത് 76 സമ്പര്‍ക്കരോഗികള്‍, ആലപ്പുഴ 46, പത്തനംതിട്ട 20, എറണാകുളത്ത് 63 സമ്പര്‍ക്കരോഗികള്‍. 9 പേരുടെ ഉറവിടം വ്യക്തമല്ല. പാലക്കാട് 36, മലപ്പുറത്ത് 23, മലപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്കുള്ള എല്ലാ അതിര്‍ത്തി റോഡുകളും അടയ്ക്കും. കാസര്‍കോട് 35. അതിര്‍ത്തിപ്രദേശങ്ങളില്‍ രോഗവ്യാപനം.
കേരളത്തില്‍ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മരണനിരക്ക് 0.33 ശതമാനം മാത്രം. പരിശോധനയിലും കേരളം മുന്നില്ലാണ്. ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തുന്നത് കേരളത്തില്‍ മാത്രം. കേരളം കാട്ടിയതുപോലുള്ള ജാഗ്രത ലോകത്ത് വളരെ ചുരുക്കം രാജ്യങ്ങളില്‍ മാത്രം. യാഥാര്‍ഥ്യം എത്രതവണ പറഞ്ഞിട്ടും ചിലര്‍ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ നൂറ്റിപ്പതിനെട്ടു പിന്നിട്ട് കൊച്ചിയുടെ സ്വന്തം ഓള്‍ഡ് റയില്‍വേ സ്റ്റേഷന്. രാജ്യത്തെ ആദ്യ ഹരിത സ്റ്റേഷനാക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി. ടൂറിസം രംഗത്തും ഗതാഗതരംഗത്തും വന്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അനന്തമായി നീളുകയാണ്.
കോവിഡ് പ്രതിരോധത്തിനും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകളില്‍ സഹായത്തിനുമായി സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയൊരുക്കി സിറോ മലബാര്‍ സഭയുടെ എറണാകുളം, അങ്കമാലി അതിരൂപത. ജാതി മത ഭേദമില്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കണ്ണൂരില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തെ ചൊല്ലി വിവാദം. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോര്പറേഷന് ഒരുക്കിയ ചികിത്സ കേന്ദ്രം കലക്ടര്‍ ഏറ്റെടുത്തെന്നാണ് ആരോപണം. സ്റ്റേഡിയം ആശുപത്രിയാക്കാന്‍ നേരത്തെ അറിയിപ്പു നല്‍കിയിരുന്നെന്ന് കലക്ടര്‍ അറിയിച്ചു.
സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ വ്യാജസീലുണ്ടാക്കിയ കട കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യൂവിന് സമീപത്തെ കടയിലാണ് സീലുണ്ടാക്കിയത്. തെളിവെടുപ്പിനിടെ സരിത്താണ് കട എന്‍ഐഎക്ക് കാണിച്ചുകൊടുത്തത്. സന്ദീപിന്റെ നെടുമങ്ങാട്ടെ വീട്ടിലും സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലും എത്തിച്ചു തെളിവെടുത്തു. സ്വര്‍ണം കൈമാറിയ പട്ടത്തെ പാര്‍ക്കിങ് ഏരിയയിലും എത്തിച്ചു. ഇതിന് ശേഷം കൈമാറ്റത്തിന് പദ്ധതിയിട്ട നന്ദാവനത്തെ ബാര്ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. നളിനിയുടെ അഭിഭാഷകൻ പുകഴേന്തിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിൽ വെല്ലൂർ വനിതാ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് നളിനി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ള പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കണ്‍വീനര്‍. ബാഗുകള്‍ കൈമാറിയത് ഒരു കിരണിന്റെ വീട്ടില്‍ വച്ചെന്നും ബെന്നി ബെഹ്നാന് ആരോപിച്ചു. കിരണിന്റെ വീട്ടില്‍ ആരൊക്കെ ആതിഥ്യം വഹിച്ചെന്ന് എൻഐഎ അന്വേഷിക്കണമെന്നും ബെന്നി ബഹ്നാന് കൊച്ചിയില്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി കെ.ടി റമീസെന്ന് എന്‍.ഐ.എ. റമീസിന് വിദേശത്ത് അടക്കം വന്കളളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ട്. റമീസിനെ പ്രതിചേര്‍ക്കാന്‍ നടപടി തുടങ്ങിയെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്ത് പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ് വഴി. പിടിയിലാകും മുമ്പ് പ്രതികള്‍ ടെലിഗ്രാമിലെ സന്ദേശങ്ങള്‍ നീക്കം ചെയ്തിരുന്നു. സിഡാക്കിന്റെ പരിശോധനയില്‍ സന്ദേശങ്ങള്‍ വീണ്ടെടുത്തു. സ്വപ്നയ്ക്ക് ബാങ്കുകളില്‍ അടക്കം വന്‍നിക്ഷേപമുണ്ടെന്നും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍.
ജനങ്ങൾ മാസ്ക് ധരിക്കുന്നത് അനുകൂലിച്ചും പ്രോത്സാഹിപ്പിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്ക് ഉള്ളിലാണ് വൈറസിനെ ചെറുക്കാനുള്ള മികച്ച മാർഗം മാസ്കാണെന്ന് വ്യക്തമാക്കി ട്രംപിന്റെ ട്വീറ്റ് പുറത്തു വരുന്നത്.
കോവിഡ് വാക്സിന് വിതരണത്തിനുളള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നീതി ആയോഗ്. വാക്സിന് വിലനിയന്ത്രണം ഏര്‍പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്സ്ഫഡ് വാക്സിന്റ മൂന്നാംഘട്ടപരീക്ഷണമാകും ഇന്ത്യയില്‍ നടക്കുക.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന് പിന്നിൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്ന് സൂചന. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ റബിൻസാണെന്നാണ് വിവരം. യുഎഇയിൽ നിന്ന് പാഴ്സൽ ഫൈസലിന്റെ പേരിൽ അയച്ചത് റബിൻസാണ്. ദുബായിൽ നടന്ന നീക്കങ്ങളുടെ പിന്നിലും റബിൻസാണ്. യുഎഇ നയതന്ത്ര കാര്യാലയത്തിലും റബിൻസിന് അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചു. ഇന്നലെ നടന്ന സുപ്രിംകമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ടുവരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
യുഎഇ കോണ്‍സുലേറ്റ് ഗണ്മാന് ജയഘോഷിന് സസ്പെന്ഷന്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്വര്‍ണക്കടത്തു കേസിനുപിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയും വിശുദ്ധരുടെ രൂപങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും, വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കുമെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന് കെന്‍ ഫര്‍ണാസോയുടെ ഉറപ്പ്. ഡെയിലി കോളര്‍ ന്യൂസ് ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിയാമിയിലെ യേശുക്രിസ്തുവിന്റെ രൂപവും ബോസ്റ്റണിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും ഉള്‍പ്പെടെയുള്ള കത്തോലിക്ക സ്മാരകങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളെ 'തികച്ചും ഭയാനകം' എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണവിഭാഗം ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി കൂടിയായ ഫര്‍ണാസോ വിശേഷിപ്പിച്ചത്.
ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിസ്ത്യന്‍ ദേവാലയവും മുസ്ലീം പള്ളിയാക്കിയിട്ടില്ലെന്നും ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടി തെറ്റെന്നും പ്രസ്താവിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഷെയിഖ് ഷാവ്ക്കി ഇബ്രാഹിം അബ്ദേല്‍ കരിം അല്ലവും രംഗത്ത്. കഴിഞ്ഞ ദിവസം മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി തുര്‍ക്കിയുടെ നടപടിയെ അപലപിച്ചു രംഗത്തെത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഹംദി റിസ്ക് എന്ന പത്രപ്രവര്ത്തകന് സംഘടിപ്പിച്ച ടെലിവിഷന്‍ പരിപാടിയില്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയും ഹാഗിയ സോഫിയ വിഷയത്തില്‍ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നത്
അമേരിക്കയിലെ യൂറ്റാ സംസ്ഥാന തലസ്ഥാനമായ സാള്‍ട്ട് ലേക്ക് സിറ്റിയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രത്തിനു പുറത്ത് രേഖപ്പെടുത്തിയ ‘ബേബി ലൈവ്സ് മാറ്റര്‍’ എഴുത്ത് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ടെയ്ലര് ഹാന്സെന് എന്ന കലാകാരനാണ് ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാന്‍ഡ് പാരന്റ്ഹുഡ് കെട്ടിടത്തിന് മുന്പിലെ റോഡില്‍ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഉടനീളം ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ ചുവര്‍ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമായ ഗര്‍ഭഛിദ്രത്തിനെതിരെ ടെയ്ലര് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.
ആഗോളതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കുറഞ്ഞത് ഒന്‍പതു കത്തോലിക്ക മെത്രാന്മാരും ഉൾപ്പെടുന്നുവെന്ന് പ്രമുഖ കത്തോലിക്ക വാര്‍ത്ത പോര്‍ട്ടലായ കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. ബ്രസീലിയൻ ബിഷപ്പ് ഹെൻറിക്ക് സോവാരസ് ഡാ കോസ്റ്റയാണ് ഏറ്റവും ഒടുവിലായി മരണമടഞ്ഞത്. പാൽമേരസ് രൂപതയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം ജൂലൈ 19നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. രണ്ടാഴ്ചയായി ബിഷപ്പ് ഹെൻറിക്ക് സോവാരസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് പിടിപെട്ട് മരണമടയുന്ന ബ്രസീലിലെ മൂന്നാമത്തെ മെത്രാനാണ് അദ്ദേഹം
ലോകമെങ്ങും നിന്നു ലോഗോസ് ക്വിസിന് തയ്യാറാകുന്നവര്‍ക്കായി 2017 -മുതല്‍ പുറത്തിറക്കുന്ന സ്മാർട് ഫോൺ ആപ്പിന്റെ നാലാം വേര്‍ഷന്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകളോടെ പുറത്തിറങ്ങുന്ന ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിക്കുന്നത്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 23 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിൽ തന്നെയുള്ള ഇരുനൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1610 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്.
കുടുംബത്തെ ആക്രമിക്കാൻ വന്ന താലിബാൻ ഭീകരരെ അഫ്ഗാൻ പെണ്‍കുട്ടി വെടിവച്ചിട്ടു . അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. തന്റെ പിതാവ് സർക്കാൻ അനുകൂലിയാണെന്നതിന്റെ പേരിലാണ് ഭീകരർ വീടുതേടിയെത്തിയതെന്ന് കുട്ടി വ്യക്തമാക്കി.